print edition പരിവഹൻ സൈറ്റ് തകരാർ; ആർടി ഓഫീസുകൾ താളംതെറ്റി

പ്രതീകാത്മക ചിത്രം
പാലക്കാട്: ഗതാഗത വകുപ്പ് സേവനങ്ങൾ ഓൺലൈനാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പരിവഹൻ സേവ സൈറ്റിലെ സാങ്കേതിക തകരാർമൂലം സംസ്ഥാനത്തെ ആർടി ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റുന്നു. നൂറുകണക്കിനാളുകൾ ദിനംപ്രതി ആശ്രയിക്കുന്ന ഓഫീസ് പ്രവർത്തനം അലങ്കോലമായിട്ടും സർക്കാരിന് അനക്കമില്ല.
സെർവറിന് മതിയായ ശേഷിയില്ലാത്തതാണ് സൈറ്റ് തകരാറിലാകാൻ കാരണം. ഇത് പരിഹരിക്കാൻ കേന്ദ്രസർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും എങ്ങുമെത്തിയില്ല.
പ്രതിസന്ധി രൂക്ഷമായിട്ട് ഒരുമാസം പിന്നിട്ടിട്ടും കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരം പ്രയാസം ഉണ്ടായപ്പോൾ കൃത്യസമയത്ത് ഇടപെട്ട് പരിഹരിച്ചു. പകരം സെർവർ സ്ഥാപിക്കാനും കേന്ദ്ര നിയമങ്ങളിൽ പുതിയചട്ടം കൊണ്ടുവരാനും അന്ന് സർക്കാർ ശ്രമം നടത്തി.
വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഉടമസ്ഥാവകാശം മാറ്റൽ, വിലാസം മാറ്റൽ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, റോഡ് ടാക്സ് അടയ്ക്കൽ തുടങ്ങിയവയെല്ലാം മുടങ്ങി. വാഹന വിൽപ്പനക്കാരും ഉപഭോക്താക്കളും പ്രതിസന്ധിയിലാണ്. വാഹനങ്ങളുടെ കൈമാറ്റം വൈകുന്നത് വ്യാപാരികൾക്കും സർക്കാരിനും വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്.
മോട്ടോർ വാഹന വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് ഏജൻസികൾ, ഡ്രൈവിങ് സ്കൂളുകൾ, ടാക്സി തൊഴിലാളികൾ തുടങ്ങി അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവരും പ്രതിസന്ധിയിലാണ്.









0 comments