ad
Deshabhimani

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: അന്വേഷണം ഉന്നത ഉദ്യോഗസ്ഥനിലേക്ക്

Pangode Military Camp.jpg
വെബ് ഡെസ്ക്

Published on Mar 22, 2026, 09:37 AM | 1 min read

തിരുവനന്തപുരം: തലസ്ഥാനത്തെ പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബ്ബിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആനക്കൊമ്പുകൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഉന്നത സൈനിക ഉദ്യോഗസ്ഥനിലേക്ക് നീളുന്നു. ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മോഷണത്തിൽ പങ്കുണ്ടെന്നതിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായാണ് സൂചന.


ക്യാമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അന്വേഷണസംഘത്തിന് പ്രധാന വിവരങ്ങൾ ലഭിച്ചത്. മോഷണം പോയ ആനക്കൊമ്പുകൾ ക്യാമ്പ് പരിധിക്ക് പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതീവ സുരക്ഷയുള്ള സൈനിക മേഖലയായതിനാൽ പുറത്തുനിന്നുള്ളവർക്ക് കടന്നുകയറി ഇത്തരമൊരു മോഷണം നടത്തുക അസാധ്യമാണെന്ന് ആദ്യമേ വിലയിരുത്തപ്പെട്ടിരുന്നു.


സൈനിക ക്യാമ്പിനുള്ളിലെ കാട് പരിശോധിക്കാനോ വിശദമായ തെളിവെടുപ്പ് നടത്താനോ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സൈനിക നിയമങ്ങളും അനുമതികളുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളാണ് അന്വേഷണത്തിന് വിലങ്ങുതടിയാകുന്നത്. ഉന്നതതലത്തിലുള്ള അനുമതി ലഭിച്ചാൽ മാത്രമേ ക്യാമ്പിനുള്ളിലെ കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്താൻ സാധിക്കൂ.


1929-ൽ അന്നത്തെ സർക്കാർ സൈന്യത്തിന് ഔദ്യോഗികമായി കൈമാറിയ രണ്ട് ആനക്കൊമ്പുകളാണ് ഫെബ്രുവരി 13-ന് മോഷണം പോയത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം രണ്ട് കോടി രൂപയോളം ഇവയ്ക്ക് വിലമതിക്കും.


ഓഫീസേഴ്‌സ് ക്ലബ്ബിലെ കനത്ത സുരക്ഷയ്ക്കിടയിൽ നിന്ന് ഇവ എങ്ങനെ അപ്രത്യക്ഷമായി എന്നത് സൈനിക കേന്ദ്രങ്ങളെയും അമ്പരപ്പിച്ചിരുന്നു. ആദ്യം പുറത്തുനിന്നുള്ളവരെ സംശയിച്ചിരുന്നെങ്കിലും, ഇപ്പോൾ അന്വേഷണം ക്യാമ്പിനുള്ളിലെ ഉദ്യോഗസ്ഥരിലേക്ക് തന്നെ ചുരുങ്ങിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home