print edition സാദിഖലി തങ്ങളില്ല ; സമസ്ത മുശാവറയിൽ 6 പേർകൂടി , ലീഗിന് തിരിച്ചടി

കോഴിക്കോട്
ലീഗിനെ തഴഞ്ഞ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറയിലേക്ക് ആറ് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളെ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാത്തത് മുസ്ലിംലീഗിന് തിരിച്ചടിയായി. മുശാവറയിൽനിന്ന് സസ്‌പെൻഡ് ചെയ്ത ലീഗ് അനുകൂലി മുസ്‌തഫൽ ഫൈസിയെ തിരിച്ചെടുക്കാത്തതും ലീഗിന് ക്ഷീണമായി. തീരുമാനത്തിൽ സാദിഖലി തങ്ങൾ പരസ്യമായ അതൃപ്‌തി പ്രകടിപ്പിച്ചു.
സമസ്‌ത– ലീഗ് ഭിന്നത രൂക്ഷമാക്കുന്നതാണ് പുതിയ നടപടി. മുസ്‌തഫൽ ഫൈസിയെ ആറുമാസം മുന്പാണ് സസ്‌പെൻഡ് ചെയ്തത്. ഇക്കാര്യത്തിൽ വിശദീകരണം ലഭിച്ച് പരിശോധിച്ചേ തീരുമാനമുള്ളൂവെന്നാണ് ബുധനാഴ്ചത്തെ മുശാവറ യോഗം തീരുമാനിച്ചത്. ലീഗ് പക്ഷം നടത്തിയ സമ്മർദത്തെ പ്രസിഡന്റ് ജിഫ്രി തങ്ങളടക്കം മാനിച്ചില്ല.
സാദിഖലി തങ്ങളുടെ പേരും മുശാവറ പരിഗണിച്ചില്ല. സാദിഖലി സമസ്തവിരുദ്ധ പ്രവർത്തനത്തെ തുണയ്ക്കുന്നതായി ശക്തമായ വിമർശം നേരത്തെ ഉയർന്നിരുന്നു. സിഐസി വിഷയത്തിലടക്കം സമസ്തയുടെ ആവശ്യം നടപ്പാക്കാമെന്ന ധാരണ പൊളിച്ചതും ലീഗ് നേതാവിന്റെ പിൻബലത്തിലാണ്. നേരത്തെ പാണക്കാട് ഖാസി ഫൗണ്ടേഷൻ രൂപീകരിച്ചതടക്കം സമസ്തയ്‌ക്കെതിരായ നീക്കവുമുണ്ടായി. ഇതെല്ലാം സാദിഖലി തങ്ങൾക്ക് മുശാവറയിൽ കയറിപ്പറ്റാൻ തടസ്സമായതായാണ് സൂചന.
ബഷീർ ഫൈസി ചീക്കോന്ന്, ടി കെ അബൂബക്കർ മുസ്ല്യാർ വെളിമുക്ക്, പി സെയ്താലി മുസ്ല്യാർ മാന്പുഴ, അലവി ഫൈസി കൊളപ്പറന്പ്, ഷരഫ് ബാഖവി കണ്ണൂർ, അബ്ദുൾഗഫൂർ അൻവരി മുതൂർ എന്നിവരെയാണ് പുതുതായി മുശാവറ അംഗങ്ങളാക്കിയത്. യോഗത്തിൽ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി.










0 comments