'എന്റെ മുന്നിൽവെച്ച് ഷാഫിയെ പ്രശോഭ് വീഡിയോ കോൾ ചെയ്തു'; ദൃശ്യങ്ങൾ കൈമാറി യുവതി

പ്രശോഭ് സി വത്സൻ ഷാഫി പറമ്പിലിനൊപ്പം (ഇടത് | ഫയൽ ചിത്രം), പ്രശോഭ് സി വത്സൻ (വലത്)
പാലക്കാട്: പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് എതിരായ പീഡന പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെയും ഗുരുതര വെളിപ്പെടുത്തൽ. എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേര് പറഞ്ഞ് പ്രശോഭ് ഭീഷണിപ്പെടുത്തിയെന്നും ഷാഫിയെ വീഡികോൾ ചെയ്‌ത് തന്നെ കാണിച്ചെന്നും യുവതി മൊഴി നൽകി. ദൃശ്യങ്ങൾ ഉൾപ്പെടെ കയ്യിലുള്ള എല്ലാ തെളിവുകളും പൊലീസിന് കൈമാറിയെന്നും മൊഴി നൽകിയശേഷം യുവതി മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് അച്ഛനും അമ്മയുമില്ല, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും ചോദിക്കാൻ ആരും വരില്ല. ഇപ്പോഴും പേടിയാണ്. പരാതി കൊടുത്തശേഷം പ്രശോഭ് ഫോൺ ഓഫാക്കിയെന്നും അവർ പറഞ്ഞു.
ശനി പകൽ 11 ഓടെയാണ് യുവതി പാലക്കാട് സൗത്ത് പൊലീസ് സ്‌റ്റേഷനിലെത്തി ഇൻസ്‌പെക്ടർ അബ്‌ദുൾ ജലീലിന് മൊഴി നൽകിയത്. പ്രശോഭിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ബലാത്സംഗം, പട്ടികജാതി വർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രശോഭ് നിലവിൽ ഒളിവിലാണ്.
നഗരസഭയിലെ 24 –ാം വാർഡ് കൗൺസിലറാണ് പ്രശോഭ്. ജോലി വാഗ്‌ദാനം നൽകി പ്രശോഭ് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി. ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ പാലക്കാട്ടെത്തിയ താനുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ താമസസ്ഥലത്തും കാറിലും പിന്നീട് ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭഛിദ്ര മരുന്ന് കഴിക്കാൻ നിർബന്ധിച്ചു. എംഎൽഎ, എംപി എന്നിവരുമായി നല്ല ബന്ധമാണെന്ന് പറയുകയും അവരുമായി നിൽക്കുന്ന ഫോട്ടോ ഇയാൾ കാണിച്ചുതന്നതായും പരാതിയിൽ പറയുന്നു. പരാതി നൽകിയശേഷം പ്രശോഭ് ഫോൺ സ്വിച്ച് ഓഫ് ആക്കിയെന്നും മൊഴിയിൽ പറയുന്നു.
ലൈംഗിക പീഡനക്കേസുകൾ നേരിടുന്ന പാലക്കാട്ടെ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയാണ് പ്രശോഭ്. പീഡനപരാതി വന്നയുടെ 15 ദിവസം ഒളിവിൽ പോയ മാങ്കൂട്ടത്തിൽ പിന്നെ പൊങ്ങിയത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശോഭിന് വോട്ട് ചെയ്യാൻവേണ്ടിയായിരുന്നു. രാഹുൽ ജയിൽമോചിതനായി പാലക്കാട്ട് വന്നപ്പോൾ സ്വീകരണമൊരുക്കിയതും പ്രശോഭായിരുന്നു.










0 comments