print edition പാലാ നഗരസഭയിൽ പൊട്ടിത്തെറി; കോൺഗ്രസ് കൗൺസിലറെ കൈയേറ്റം ചെയ്ത് ബിനു പുളിക്കകണ്ടം

പാലാ: യുഡിഎഫ് പാലാ നഗരസഭ പാർലമെന്ററി പാർടി യോഗത്തിൽ കോൺഗ്രസ് കൗൺസിലറെ കൈയേറ്റം ചെയ്ത് ബിനു പുളിക്കകണ്ടം. മർദനമേറ്റ കോൺഗ്രസ് കൗൺസിലർ ബിജു മാത്യു തന്നെ മർദിച്ച സഹകൗൺസിലർമാരായ ബിനു പുളിക്കകണ്ടത്തിനും സഹോദരൻ ബിജുപുളിക്കകണ്ടത്തിനുമെതിരെ പാലാ പൊലീസിൽ പരാതി നൽകി. വെള്ളി വൈകിട്ട് നഗരസഭ ചെയർപേഴ്സന്റെ ചേമ്പർ ഹാളിലായിരുന്നു സംഭവം.
ചെയർപേഴ്സണും ബിനുവിന്റെ മകളുമായ ദിയ ബിനുവിന്റെ സാന്നിധ്യത്തിലായിരുന്നു മർദനം. ചെയർപേഴ്സന്റെ അധ്യക്ഷനായി ചേർന്ന യോഗത്തിൽ കോൺഗ്രസ് കൗൺസിലറെ മർദിച്ച സംഭവത്തോടെ നഗരസഭ ഭരണമുന്നണിയായ യുഡിഎഫിൽ വൻ പൊട്ടിത്തെറിയ്ക്കാണ് വഴി ഒരുക്കിയത്. യുഡിഎഫ് പിന്തുണയിലാണ് ബിനു പുളിയ്ക്കക്കണ്ടം നയിക്കുന്ന നഗരസഭ കൗൺസിലിലെ മൂന്നംഗ സ്വതന്ത്ര കൂട്ടായ്മ നഗരസഭ ഭരിക്കുന്നത്.
കൊട്ടാരമറ്റത്തെ ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ വാർഡ് കൗൺസിലർ കൂടിയായ ബിജു മാത്യുവും മകളെ മുൻനിർത്തി നഗരസഭ ഭരിക്കുന്ന ബിനു പുളിയ്ക്കക്കണ്ടവും തമ്മിലുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. യുഡിഎഫിനെ നോക്കുകുത്തിയാക്കി സ്വതന്ത്ര കൂട്ടായ്മ നയിക്കുന്ന ഭരണത്തിൽ നിലനിൽക്കുന്ന തർക്കങ്ങളും അഭിപ്രായ ഭിന്നതകളുമാണ് ഇതോടെ പുറത്തായത്. കൊട്ടാരമറ്റം സ്റ്റാൻഡ് സംബന്ധിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾ നഗരസഭ ചെയർപേഴ്സൺ, സെക്രട്ടറി, വാർഡ് കൗൺസിലർ ബിജു മാത്യു എന്നിവർക്ക് നിവേദനം നൽകിയിരുന്നു.
ശനിയാഴ്ച ചേരുന്ന കൗൺസിൽ അജൻഡയിൽ വിഷയം ഉൾപ്പെടുത്തണമെന്ന് ബിജു പാർലമെന്ററി പാർടിയോഗത്തിൽ ഉന്നയിച്ചു. കോൺഗ്രസ് കൗൺസിലർമാറായ ടോണി തൈപറമ്പിലും രജിത പ്രകാശും ഇതിനെ പിന്തുണച്ചതോടെ ബിനുവും സഹോദരനും പ്രകോപിതരായി മർദിക്കുകയായിരുന്നുവെന്ന് ബിജു പരാതിയിൽ പറഞ്ഞു. തടയാൻ ശ്രമിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ തട്ടി മാറ്റിയായിരുന്നു അതിക്രമം. മുൻപും കൗൺസിൽ യോഗത്തിൽ ബിനു സഹകൗൺസിലറെ മർദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശനിയാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ പൊലിസ് സുരക്ഷ ഏർപ്പെടുത്തണമെന്നും ബിജു മാത്യു ആവശ്യപ്പെട്ടു.
നഗരസഭയിൽ ബിനു പുളിക്കകണ്ടവും കുടുംബവും ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ ശക്തമാണ്. മൂന്നംഗ കോൺഗ്രസ് പ്രതിനിധികളെ പാടേ അവഗണിച്ച് നഗരസഭയിൽ ബിനു പുളിക്കകണ്ടത്തിന്റെ കുടുംബ വാഴ്ചയാണ് നടക്കുന്നതെന്ന് കോൺഗ്രസ് കൗൺസിലർമാർ പറയുന്നു.









0 comments