print edition എക്‌സൈസിൽ പണം വാങ്ങി കോൺഗ്രസിന്റെ സ്ഥലംമാറ്റ പട്ടിക

തിരുവനന്തപുരം: സ്ഥലംമാറ്റത്തിന് എക്‌സൈസ് ഉദ്യോഗസ്ഥരിൽനിന്ന് പണം വാങ്ങാൻ കോൺഗ്രസ് നേതാക്കൾക്ക് ഒത്താശ ചെയ്ത് വി ഡി സതീശന്റെ ഓഫീസ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് സ്വാഭാവിക നടപടികളുടെ ഭാഗമായ സ്ഥലംമാറ്റം എക്‌സൈസിലും ഉണ്ടായിരുന്നു. പെരുമാറ്റച്ചട്ടം പിൻവലിക്കുമ്പോൾ നേരത്തെയുണ്ടായ പോസ്റ്റിൽതന്നെ തിരികെ പ്രവേശിക്കണമെന്നായിരുന്നു ഉത്തരവിലുണ്ടായത്. എന്നാ ൽ, തെരഞ്ഞെടുപ്പ് ഫലംവന്ന് അടുത്ത ദിവസംതന്നെ എക്‌സൈസ് കമീഷണറുടെ ചുമതലയുള്ള അഡീഷണൽ എക്‌സൈസ് കമീഷണർക്ക് വി ഡി സതീശന്റെ ഓഫീസിൽനിന്ന് വിളിയെത്തി. പഴയ സ്ഥലത്തേക്ക് ഉദ്യോഗസ്ഥർ മടങ്ങിയെത്തണമെന്ന തീരുമാനം നടപ്പാക്കേണ്ടെന്നും പുതിയ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയാൽ മതിയെന്നും നിർദേശിച്ചു.
ഇതോടെ പ്രാദേശിക കോൺഗ്രസ് നേതാക്കളടക്കം ഉദ്യോഗസ്ഥരെ സമീപിച്ച് ആവശ്യപ്പെടുന്ന സ്ഥലത്ത് നിയമനം വാഗ്‌ദാനംചെയ്‌ത് പണം വാങ്ങിത്തുടങ്ങി. 50,000 രൂപ മുതലാണ് കൈപ്പറ്റുന്നത്. ഷാപ്പുകൾ കൂടുതലുള്ളതും മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ ധാരാളമായി നടക്കുന്നതുമായ കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്കാണ് സ്ഥലംമാറ്റ വാഗ്‌ദാനം. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളിലേക്കും ജീവനക്കാരുടെ ഇടിയാണ്.
കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥരുടെ ശുപാർശയിൽ പകപോക്കൽ സ്ഥലംമാറ്റ ഭീഷണിയുമുണ്ട്. ഇത്തരത്തിൽ സ്ഥലംമാറ്റേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയതായാണ് വിവരം. 10 വർഷത്തിനിടെ വിവിധ അബ്‌കാരി കേസുകളിൽ പിടിയിലായ കോൺഗ്രസുകാരും ഭരണം കിട്ടിയതോടെ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടികൾക്കായി നേതൃത്വത്തിന് ശുപാർശ കൈമാറിയതായി ആരോപണമുണ്ട്.









0 comments