നെല്ല് സംഭരണത്തിന് അനാവശ്യ നിബന്ധന പാടില്ല : കർഷകസംഘം

തിരുവനന്തപുരം
: നെല്ല് സംഭരണത്തിന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന അനാവശ്യ നിബന്ധനകൾ അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി.
കേന്ദ്രത്തിന്റെ വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേരളത്തിലും നെല്ല് സംഭരിക്കുന്നത്. മറ്റു സംസ്ഥാനങ്ങൾ നൽകുന്നതിനേക്കാൾ അധിക തുക സംസ്ഥാന വിഹിതം കൂടിച്ചേർത്ത് കർഷകർക്ക് കേരളം നൽകുന്നുണ്ട്.
എന്നാലിപ്പോൾ കേരന്ദത്തിന്റെ വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയിൽനിന്നും പണം ലഭ്യമാകുന്ന സമയത്തുമാത്രമേ സംഭരിക്കുന്ന നെല്ലിന്റെ വില നൽകുകയുള്ളുവെന്നും അത് അംഗീകരിച്ച് എല്ലാ കർഷകരും കരാർ ഒപ്പിട്ടു നൽകണമെന്നുമാണ് സപ്ലൈകോയുടെ പുതിയ ഉത്തരവിൽ പറയുന്നത്.
ഇത് വിള സംഭരണം ഇല്ലാതാക്കുകയും വൻകിട കുത്തകകൾക്ക് നേരിട്ട് തോന്നിയ വിലയ്ക്ക് കാർഷികോൽപ്പന്നങ്ങൾ കർഷകരിൽനിന്ന് നേരിട്ടു വാങ്ങാനുമുള്ള വഴിയൊരുക്കുകയും ചെയ്യും.
സംഭരിച്ചശേഷം നെല്ല് അരിയാക്കാൻ കാലതാമസം നേരിട്ടാലും അതിലൂടെയുണ്ടാകുന്ന നഷ്ടം കർഷകന്റെ മേൽ അടിച്ചേൽപ്പിക്കുന്ന നടപടിയാണിത്. സർക്കാർ നിയന്ത്രണത്തിലുള്ള വിളസംഭരണം ഇല്ലാതാക്കുന്നതിന്റെ മുന്നോടിയാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഇത്തരം കർഷകദ്രോഹ നടപടികൾ അംഗീകരിക്കാനാകില്ല.
സപ്ലൈകോപോലുള്ള കേരള സർക്കാരിന്റെ ഏജൻസി വേണ്ടത്ര കൂടിയാലോചനകളില്ലാതെ കേന്ദ്ര സർക്കാരിന്റെ ഇത്തരമൊരു ഉത്തരവ് കർഷകർക്ക് അയച്ചത് ശരിയായില്ലെന്നും എൽഡിഎഫ് സർക്കാർ കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ പോരാടുമെന്ന് കർഷകസംഘത്തിന് ഉറപ്പുണ്ടെന്നും പ്രസിഡന്റ് എം വിജയകുമാർ, സെക്രട്ടറി വത്സൻ പനോളി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.










0 comments