ജനങ്ങളുടെ കഴുത്തിൽ വീണ്ടും ഇന്ധനക്കത്തി; സംഘടിത കൊള്ളയാണെന്ന് മുഹമ്മദ് റിയാസ്

പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ജനങ്ങളുടെ കഴുത്തിൽ വീണ്ടും ഇന്ധനക്കത്തിയെന്ന് എംഎൽഎ പി എ മുഹമ്മദ് റിയാസ്. രാജ്യത്ത് രണ്ടാഴ്ചക്കിടെ നാലാമതും ഇന്ധനവില കൂട്ടിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഭരണമല്ല, സംഘടിത കൊള്ളയാണെന്ന് അദേഹം തുറന്നടിച്ചു. ജനങ്ങളുടെ പോക്കറ്റ് കത്തിച്ച് കോർപ്പറേറ്റുകളുടെ പെട്ടി നിറയ്ക്കുന്ന കേന്ദ്ര സർക്കാരാണെന്നും റിയാസ് പറഞ്ഞു. ഇന്ന് പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് വില 115. 32 രൂപയും ഡിസലിന് 104. 41 രൂപയുമായി. മെയ് 15-ാം തീയതി പെട്രോളിനും ഡീസലിനും മൂന്ന് രൂപ വർധിപ്പിച്ചിരുന്നു. ശേഷം വർധനയുണ്ടായത് മെയ് 19 നാണ് ഇന്ധനവിലയിൽ 90 പൈസയുടെ വർധനയാണുണ്ടായത്. ശേഷം, മെയ് 23 ന് പെട്രോളിന് 87 പൈസ ഡീസലിന് 91 പൈസയും കൂട്ടി. പിന്നാലെയാണ് ഇന്നും വില കൂട്ടിയത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ ഇന്ധനവിലയിൽ 7 രൂപയുടെ വർധനയാണുണ്ടായത്. ഒറ്റയടിക്ക് വില കൂട്ടുന്നത് വലിയ ജനരോഷത്തിന് ഇടയാക്കുമെന്നതിനാൽ ഘട്ടംഘട്ടമായി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ വ്യതിയാനങ്ങളെ മുൻനിർത്തി പൊതുജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ സമീപനം എതിർക്കപ്പെടേണ്ടതാണെന്ന് നേരത്തെ റിയാസ് പ്രതികരിച്ചിരുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാൻ തയാറാകാത്ത സർക്കാരാണ് എണ്ണ കമ്പനികളുടെ നഷ്ടം മറയാക്കി ഇപ്പോൾ ജനങ്ങൾക്ക് ഇരുട്ടടി നൽകിയിരിക്കുന്നതെന്നും അദേഹം പറഞ്ഞിരുന്നു. കൂടാതെ, പെട്രോളിയം ഉൽപ്പന്നങ്ങളെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു മാർഗ്ഗമായി മാത്രം കാണുന്ന കേന്ദ്ര സർക്കാർ നിലപാട് അടിയന്തരമായി തിരുത്തണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു.










0 comments