'ചോദ്യം ചെയ്യുന്ന യുവത്വം രാജ്യത്തിന്റെ പ്രതീക്ഷ, സെൻസർഷിപ്പ് ജനാധിപത്യത്തിന്റെ ശത്രു' മുഹമ്മദ് റിയാസ്

പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ചോദ്യം ചെയ്യുന്ന യുവത്വം രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും സെൻസർഷിപ്പ് ജനാധിപത്യത്തിന്റെ ശത്രുവുമാണെന്ന് എംഎൽഎ പി എ മുഹമ്മദ് റിയാസ്. “കോക്രോച്ച് ജനതാ പാർട്ടി” എന്ന പേരിലുള്ള എക്സ് ഹാൻഡിൽ പൂട്ടിച്ച കേന്ദ്രസർക്കാർ നിലപാട് ഇത് വായിക്കുന്ന നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ? ജനാധിപത്യ പ്രതിഷേധങ്ങളെ ബിജെപി എത്രമാത്രം ഭയക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്ത് തൊഴിലില്ലായ്മയും മറ്റു അവഗണനകളും കാരണം യുവജനങ്ങൾ എത്തിനിൽക്കുന്ന അരക്ഷിതാവസ്ഥയാണ് ഇത്തരമൊരു
കൂട്ടായ്മയെ സൃഷ്ടിച്ചത്. നീറ്റ് പരീക്ഷ അട്ടിമറിക്കപ്പെട്ട സംഭവമായിരുന്നു ഇതിനുള്ള പെട്ടെന്നുള്ള കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ കൂട്ടായ്മയുടെ പ്രത്യയശാസ്ത്രവും പരിപാടിയും മറ്റും ഇതിനകം വ്യക്തമല്ലെങ്കിലും അവർ നിലവിൽ ഉയർത്തുന്ന ചോദ്യങ്ങൾ പ്രസക്തം തന്നെയാണ്.
സി ജെ പി സ്ഥാപകനായ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ അഭിജിത്ത് ദീപ്കെക്ക് എതിരെ സംഘപരിവാർ ഹാൻഡിലുകളിൽ നിന്ന് വധഭീഷണി ഇതിനോടകം ഉയർന്നിട്ടുണ്ട്. വ്യത്യസ്ത ശബ്ദങ്ങളെ കേൾക്കാനും വിമർശനങ്ങളെ സഹിക്കാനും കഴിയാത്ത കേന്ദ്ര സർക്കാർ മനോഭാവത്തിന്റെ മറ്റൊരു ഉദാഹരണമായി വേണം സോഷ്യൽ മീഡിയയിലെ ഈ സെൻസർഷിപ്പ് നടപടിയെ കാണാൻ.ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം ഒരു കുറ്റമല്ലെന്നും അനീതിയെ ചോദ്യം ചെയ്യൽ രാജ്യദ്രോഹമല്ലെന്നും രാജ്യം ഭരിക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട്. യുവജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിലൂടെ ആ ശബ്ദത്തെ സൃഷ്ടിച്ച സാമൂഹ്യ സാഹചര്യം ഇല്ലാതാവുന്നില്ല. ജനാധിപത്യത്തിന്റെ ശക്തി വൈവിധ്യമാർന്ന അഭിപ്രായങ്ങളിലാണ്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടുന്നതിലല്ല. കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ ജനാധിപത്യ വിശ്വാസി എന്ന നിലയിൽ പ്രതിഷേധിക്കുന്നുവെന്ന് അദേഹം കുറിച്ചു.










0 comments