ആഞ്ഞടിച്ച് പ്രതിപക്ഷം
print edition സംഘപരിവാറിനെതിരെ മിണ്ടാത്ത സർക്കാർ

പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം : സംഘപരിവാർ അജൻഡയ്‌ക്കൊത്ത് തുള്ളുന്നയാളെ എം ജി സർവകലാശാലയുടെ വിസിയാക്കിയപ്പോൾ ശബ്ദം ഉയർത്താൻപോലും കേരളസർക്കാർ തയ്യാറായില്ലെന്ന് പി എ മുഹമ്മദ് റിയാസ്. ഇത്തരം വിഷയത്തിൽ യുഡിഎഫ് സർക്കാർ നിലപാടെടുക്കണം. പ്രചരിപ്പിക്കുന്ന ആശയവും രാഷ്‌ട്രീയവും മതനിരപേക്ഷമല്ലെങ്കിൽ ഭരണംകൊണ്ട് ഒരുകാര്യവുമില്ലെന്നും നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തെ എതിർത്ത് അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്പോൾ, കേന്ദ്രവും കേരളവും ഒരേനയം പിന്തുടരുകയാണോ എന്ന് ആശങ്കയുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിൽ ഒരുപരാമർശവും കേന്ദ്രത്തിനെതിരെ വരുന്നില്ല. പേര് നോക്കി ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. കോലമല്ല ശരീരം കത്തിച്ചാലും നിലപാട് മാറ്റത്തവരാണ് കമ്യൂണിസ്‌റ്റുകാരെന്നും അദ്ദേഹം പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് കമ്യൂണിസ്‌റ്റ് പാർടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പി മമ്മിക്കുട്ടി മറുപടി പറഞ്ഞു. ആര്യാടൻ മുഹമ്മദ് കമ്യൂണിസ്‌റ്റ് പാർടിയുമായി സഹകരിച്ചിട്ടുണ്ട്. മത്സരിച്ച് എംഎൽഎയും മന്ത്രിയുമായി.
അതൊക്കെ മകൻ മറന്നുപോയെന്ന് അദ്ദേഹം പറഞ്ഞു. നയരാഹിത്യമാണ് നയപ്രഖ്യാപനത്തിൽ കാണാനാകുകയെന്ന് എം എസ് അരുൺകുമാർ പറഞ്ഞു. ലൈഫ് പദ്ധതിയിൽ അനുവദിച്ച 1.13 ലക്ഷത്തിലേറെ വീടുകളുടെ പണി പൂർത്തിയാക്കണം. സ്‌ത്രീസുരക്ഷാ പദ്ധതിയിൽ അംഗങ്ങൾക്ക് പണം അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇലക്‌ഷൻ കമീഷന്റെ അറിയിപ്പിൽ ബിജെപിയുടെ സീൽവച്ച, എസ്‌ഐആറിലൂടെ നിരവധിപേർക്ക് വോട്ടവകാശം നിഷേധിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കറെയാണ് മുഖ്യമന്ത്രി സെക്രട്ടറിയാക്കിയതെന്ന് കെ യു ജനീഷ്‌കുമാർ പറഞ്ഞു. ഇടതുപക്ഷം തീർന്നു എന്ന് പറയുന്നവരോട് ‘കമ്യൂണിസ്‌റ്റ് പച്ച’ കവിതയിലെ വരികൾ ഉദ്ധരിച്ച് അദ്ദേഹം മറുപടി നൽകി. ശിഷ്യനായതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്ന പഴകുളം മധുവിന്റെയും സ്‌പീക്കർക്ക് വോട്ട് ചെയ്‌ത ആളായതിനാൽ അധികസമയം നൽകണമെന്ന നാട്ടകം സുരേഷിന്റെയും ആവശ്യം സ്‌പീക്കർ അംഗീകരിച്ചുകൊടുത്തു. പി കെ പ്രവീൺ, അബിൻ വർക്കി, എം റഹ്മത്തുള്ള, ഉമ തോമസ്, കുറുക്കോളി മൊയ്‌തീൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.










0 comments