നന്മ ലക്ഷ്യമിടുന്ന സ്വതന്ത്രമാധ്യമങ്ങള്‍ വെല്ലുവിളി നേരിടുന്നു: പി സായ്‌നാഥ്

തിരുവനന്തപുരം
നാടിന്റെ നന്മയ്‌ക്കായി നിലകൊള്ളുന്ന സ്വതന്ത്രമാധ്യമങ്ങൾ വെല്ലുവിളി നേരിടുകയാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്. കാലാനുസൃതമായി യാഥാർഥ്യങ്ങളെ വരച്ചുകാട്ടുമ്പോഴാണ് മാധ്യമപ്രവർത്തനം സത്യസന്ധമാകുക. ഗാന്ധിജിയും അംബേദ്കറുമെല്ലാം ധാർമിക ഉത്തരവാദിത്വത്തോടെയുള്ള പത്രപ്രവർത്തനമാണ് നടത്തിയത്. സ്വതന്ത്രമാധ്യമ പ്രവർത്തനം നിലവിൽ തുലോം കുറവാണ്. അസമത്വവും അധികാര ദുർവിനിയോഗവും വേരുറച്ച മണ്ണിലെ പാർശ്വവൽക്കൃതരുടെ ശബ്ദമാകാൻ മാധ്യമങ്ങളും അധികാരികളും ശ്രമിക്കണമെന്ന് നിയസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ‘മീറ്റ് ദ ഓതർ’ സെഷനിൽ അദ്ദേഹം പറഞ്ഞു.
വർഗ, വർണ, ലിംഗ അസമത്വത്തിൽ ആഗോളതലത്തിൽ രാജ്യം മുന്നിലാണ്. ബ്രിട്ടീഷ് കോളനിവൽക്കരണ കാലഘട്ടത്തേക്കാൾ ഇപ്പോൾ കൂടുതലാണിത്. രാജ്യത്ത് 90 ശതമാനം സമ്പത്തും ഉപരിവർഗത്തിന്റെ കൈകളിലാണ്.
കർഷിക പ്രതിസന്ധികളാണ് കർഷകരെ ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്കു നയിക്കുന്നത്. ഇത്തരം കുടിയേറ്റം വർധിച്ചുവരികയാണ്. ഡൽഹിയിൽ നടന്ന കർഷകസമരം ലോകത്തെ ഏറ്റവും വലിയ സമാധാനപരമായ ജനകീയ സമരമായിരുന്നു. 720 കർഷകരെയാണ് നമുക്ക് നഷ്ടമായത്. പ്രതിരോധത്തിന്റെ സൂചകമായിരുന്നു അത്. കർഷക പ്രതിഷേധം പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചെന്നും അദ്ദേഹം പറഞ്ഞു.









0 comments