print edition വഖഫ് കേസിലെ നിലപാട്: യുഡിഎഫ് ബിജെപിയുടെ സൂപ്പർ ടീമായി: പി രാജീവ്

കൊച്ചി: വഖഫ് ബോർഡിൽ അമുസ്ലിമുകളെ ഉൾപ്പെടുത്താമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ചതോടെ യുഡിഎഫ് ബിജെപിയുടെ ബി ടീമല്ല, സൂപ്പർ ടീമായെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. സുപ്രീംകോടതിയിലും ബിജെപി നിലപാടിനെ അവർ പൂർണമായി പിന്തുണയ്‌ക്കുകയായിരുന്നു. ഇനി ഉൾപ്പെടുത്തേണ്ടവരുടെ ലിസ്‌റ്റ് ബിജെപിയുടെ ഓഫീസിൽനിന്ന് കിട്ടേണ്ട താമസമേയുള്ളൂ– രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നതടക്കമുള്ള വഖഫ് ഭേദഗതി നിയമത്തിലെ 14–-ാംവകുപ്പ് പൂർണമായും അനുസരിച്ച് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് മുസ്ലിംലീഗ് ഉൾപ്പെടുന്ന യുഡിഎഫ് സർക്കാർ സുപ്രീംകോടതിയെ ആധികാരികമായി അറിയിച്ചു. ഹൈക്കോടതിയിലും ഇതേ നിലപാടായിരുന്നു. സങ്കുചിതമായാണ് മുസ്ലിംലീഗും യുഡിഎഫും ചിന്തിക്കുന്നത്. അവരുടെ ആളുകളെ ഉൾപ്പെടുത്താൻ മതവിശ്വാസവും മുസ്ലിംതാൽപ്പര്യവും ബലികൊടുത്താലും ബിജെപിയുടെ അതേനിലപാട് സ്വീകരിച്ചാലും കുഴപ്പമില്ലെന്ന സമീപനമാണ്.
വഖഫ് ബോർഡിൽ അമുസ്ലിം വരുന്നത് ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവും ഇസ്ലാമിക വിശ്വാസവുമായി ചേർന്നുനിൽക്കുന്നതുമല്ല എന്ന നിലപാടാണ് എൽഡിഎഫിന്റേത്. അതാണ് എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് വഖഫ് ബോർഡിൽ രണ്ട് അംഗത്വം എൽഡിഎഫ് സർക്കാർ ഒഴിച്ചിട്ടത്, അല്ലാതെ ആളെ കിട്ടാഞ്ഞിട്ടല്ല–രാജീവ് പറഞ്ഞു.
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻ രാജ് ജീവനൊടുക്കിയ കേസിലെ ഒന്നാംപ്രതി എം കെ റാം ഒരുദിവസംപോലും ജയിലിൽ കിടക്കരുതെന്ന വാശി യുഡിഎഫ് സർക്കാരിന് എങ്ങനെയുണ്ടായെന്നും മാധ്യമങ്ങൾക്ക് എന്തുകൊണ്ടാണിത് പ്രധാന പ്രശ്‌നമാകാത്തതെന്നും രാജീവ് ചോദിച്ചു.









0 comments