വ്യവസായിയുടേത്‌ രാഷ്‌ട്രീയനേതാവിന്റെ പ്രതികരണം: മന്ത്രി പി രാജീവ്‌

p rajeev
വെബ് ഡെസ്ക്

Published on Jun 09, 2025, 12:22 AM | 1 min read


കൊച്ചി

വ്യവസായി നടത്തിയത്‌ രാഷ്‌ട്രീയപാർടിയുടെ പ്രസിഡന്റെന്ന നിലയിലുള്ള അഭിപ്രായപ്രകടനമാണെന്ന്‌ മന്ത്രി പി രാജീവ്‌. കേരളം വ്യവസായത്തിന്‌ പറ്റിയ മണ്ണല്ലെന്ന്‌ കിറ്റെക്‌സ്‌ എംഡി സാബു എം ജേക്കബ്‌ നടത്തിയ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയപാർടി നേതാവ്‌ രാഷ്‌ട്രീയപാർടി നേതാവിനെപ്പോലെ പ്രതികരിക്കണം. അദ്ദേഹത്തിന്‌ അദ്ദേഹത്തിന്റേതായ രാഷ്‌ട്രീയതാൽപ്പര്യമുണ്ടാകും. വ്യവസായികളുടെ അഭിപ്രായമാണ്‌ വേണ്ടതെങ്കിൽ ഫിക്കിയോടോ സിഐഐയോടോ കെഎസ്‌എസ്‌ഐഎയോടോ ചോദിക്കണം.


ഇദ്ദേഹത്തിന്റെ സ്ഥാപനം ഇത്രയും വളർന്നത് കേരളത്തിന്റെ മണ്ണിലാണ്. സംസ്ഥാനത്തെ അന്തരീക്ഷം ഉപയോഗിച്ച്‌ ചെറിയ നിലയിൽ തുടങ്ങിയ സ്ഥാപനം വളർന്ന്‌ വലുതായതിൽ സന്തോഷമുണ്ട്‌. കേരളം വിടുന്നു എന്നുപറഞ്ഞവർ ഇതുവരെ പോയിട്ടില്ല. അവർ ഇതുവരെ കേരളത്തിലല്ലാതെ എവിടെയും വ്യവസായം തുടങ്ങിയിട്ടില്ല. ഇവിടെ അവരുടെ വ്യവസായത്തിന് ഒരുതടസ്സവും നേരിട്ടില്ല. സമാധാനം കിട്ടണമെങ്കിൽ അവനവൻകൂടി വിചാരിക്കണമെന്നും പി രാജീവ്‌ പറഞ്ഞു.


ലോകത്തിലെ ഏറ്റവും വലിയ എൻജിനിയറിങ്‌ കൺസൾട്ടന്റായ എച്ച്‌സിഎൽ കൊച്ചിയിൽ ഓഫീസ്‌ തുറന്നു. തിരുവനന്തപുരത്തെ ക്യാമ്പസ്‌ തിങ്കളാഴ്‌ച ഉദ്‌ഘാടനം ചെയ്യും. മാസങ്ങൾക്കുള്ളിലാണ്‌ എച്ച്‌സിഎൽ കേരളത്തിൽ രണ്ടാമത്തെ ക്യാമ്പസ്‌ ആരംഭിച്ചത്‌. കേരളത്തിലെ വിദേശനിക്ഷേപത്തിൽ ഒരുവർഷത്തിനുള്ളിൽ നൂറുശതമാനം വളർച്ചയുണ്ടായി. ഇത്‌ ചരിത്രസംഭവമാണ്‌. ആന്ധ്രപ്രദേശിനെയും പഞ്ചാബിനെയും പിന്തള്ളി ആദ്യ പത്ത്‌ സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറി. കേന്ദ്രസർക്കാരിന്റെ ഈ റിപ്പോർട്ട്‌ അപൂർവം മാധ്യമങ്ങൾമാത്രമാണ്‌ നൽകിയത്‌. ഇവിടെ വ്യവസായികളെ ഓടിക്കുകയാണോ എന്ന്‌ ചോദിക്കുന്നവരാരും കേരളത്തിന്റെ നേട്ടം ചർച്ചചെയ്‌ത്‌ കണ്ടില്ല.

ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനം കേരളമാണെന്നാണ്‌ പത്മവിഭൂഷൺ ലഭിച്ച ഭാരത്‌ ബയോടെക് സ്ഥാപകൻ കൃഷ്‌ണ എല്ല പറഞ്ഞത്‌. ഇക്കാര്യം മലയാളമാധ്യമങ്ങളിൽ കാര്യമായ വാർത്തയായില്ല.


കേരളം ശ്രമിക്കുന്നത്‌ ഇവിടെയുള്ള ചെറുപ്പക്കാർക്ക്‌ ഇവിടെത്തന്നെ നല്ല ശമ്പളമുള്ള ജോലി നൽകാനാണ്‌. ഇവിടെ ഒന്നും നടക്കുന്നില്ലെന്ന്‌ വട്ടമേശസമ്മേളനം നടത്തുന്ന എല്ലാവരെയും, കാര്യങ്ങൾ കാണാൻ നേരിട്ട്‌ ക്ഷണിക്കുകയാണെന്നും പി രാജീവ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home