ജനങ്ങളെ കൊള്ളയടിക്കാനുള്ള മാർഗമായി പെട്രോളിയം ഉൽപ്പന്നങ്ങളെ കാണുന്ന നിലപാട് തിരുത്തണം; മുഹമ്മദ് റിയാസ്

പി എ മുഹമ്മദ് റിയാസ് (ഇടത്)
തിരുവനന്തപുരം: ജനങ്ങളെ കൊള്ളടിക്കാനുള്ള മാർഗമായി പെട്രോളിയം ഉൽപ്പനങ്ങളെ കാണുന്ന കേന്ദ്ര സർക്കാർ നിലപാട് അടിയന്തിരമായി തിരുത്തണമെന്ന് എംഎൽഎ പി എ മുഹമ്മദ് റിയാസ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയുള്ള ഇന്ധനവില വർധനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു റിയാസ്. ബിജെപിക്ക് വേണ്ടി നിലകൊള്ളുന്ന സാധാരണ മനുഷ്യർ കേന്ദ്ര സർക്കാരിന്റെ ഇത്തരം നിലപാടുകൾ അംഗീകരിക്കുമോ എന്ന് അദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കെടുതികൾ ഇന്ത്യൻ ജനതയെ അനുദിനം ബാധിച്ചുകൊണ്ടിരിക്കെ ആശ്വാസനടപടികൾ കൈക്കൊള്ളുന്നതിനു പകരം കൂടുതൽ ജനദ്രോഹ നയങ്ങളുമായി ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ മുന്നോട്ടു പോവുകയാണ്. പെട്രോൾ, ഡീസൽ വില വർധിപ്പിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ സാധാരണക്കാരായ ജനങ്ങളോട് വീണ്ടും വെല്ലുവിളി നടത്തിയിരിക്കുന്നത്. എണ്ണ കമ്പനികളുടെ ഇംഗിതമനുസരിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപയാണ് ഇപ്പോൾ വർധിപ്പിച്ചത്.
വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ആയിരം രൂപയോളം വർധിപ്പിച്ചത് ഏതാനും ദിവസങ്ങൾക്കു മുൻപു മാത്രവുമാണ്. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ വ്യതിയാനങ്ങളെ മുൻനിർത്തി പൊതുജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ സമീപനം എതിർക്കപ്പെടേണ്ടതാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാൻ തയാറാകാത്ത സർക്കാരാണ് എണ്ണ കമ്പനികളുടെ നഷ്ടം മറയാക്കി ഇപ്പോൾ ജനങ്ങൾക്ക് ഇരുട്ടടി നൽകിയിരിക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരാനും അതുവഴി സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ പൂർണമായും തകർക്കാനും ഇന്ധനവില വർധന കാരണമാകും. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ ഉടനെ തന്നെ ഇന്ധന വില വർധിപ്പിച്ച നടപടി വോട്ടർമാരോടുള്ള അങ്ങേയറ്റത്തെ അവഹേളനം കൂടിയാണ്. ജനങ്ങളുടെ മേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്ന അതേ കേന്ദ്ര സർക്കാർ തന്നെയാണ് വൻകിട കോർപ്പറേറ്റുകൾക്ക് കോടിക്കണക്കിന് രൂപയുടെ നികുതിയിളവുകൾ നൽകുന്നതെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ എല്ലാവരിലും കടുത്ത പ്രതിഷേധമുണ്ടെന്ന് അദേഹം ഫേസ്ബുക്കിൽ കുറിച്ചു.











0 comments