ad
Deshabhimani

സംസ്ഥാനത്ത് വീണ്ടും അവയവദാനം; നാല് പേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍ യാത്രയായി

Organ Donation

കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്ന് അര്‍ജുന്‍റെ അവയവങ്ങള്‍ കൊണ്ടുപോകുന്നു

വെബ് ഡെസ്ക്

Published on Jun 01, 2026, 11:01 AM | 1 min read

കണ്ണൂർ: വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച 22 കാരൻ പുതുജീവൻ പകർന്നത് നാലുപേർക്ക്. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്റെ ഹൃദയവും കരളും രണ്ട് വൃക്കകളുമാണ് ദാനം ചെയ്തത്. ഗുരുതരമായ പരിക്കുകളോടെ ആസ്റ്റർ മിംസിൽ പ്രവേശിപ്പിച്ചുവെങ്കിലും മെയ് 31 ഓടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. മകനെ നഷ്ടപ്പെട്ട വേദനയിലും അവയവദാനം എന്ന ധീരമായ തീരുമാനം മാതാപിതാക്കൾ സ്വീകരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയായ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) വഴിയാണ് അവയവ കൈമാറ്റ പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. ആസ്റ്റര്‍ സര്‍ജന്മാരുടെ നേതൃത്വത്തില്‍ അവയവങ്ങള്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന സങ്കീര്‍ണ്ണമായ ശാസ്ത്രക്രിയയിലൂടെ അവയവദാനത്തിനായി എടുത്തു.


ആസ്റ്റർ ഹോസ്പിറ്റലിൽ നിന്നും മറ്റു ആശുപത്രിയിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്. അര്‍ജുന്റെ ഹൃദയം എയര്‍ ആംബുലന്‍സ് മുഖേന കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലുള്ള 48-കാരനായ മലപ്പുറം സ്വദേശിക്കായി എത്തിച്ചു. വൃക്കകളില്‍ ഒന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ രോഗിക്ക് നൽകും. രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്കും, കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്.


അടിയന്തര സാഹചര്യത്തില്‍ അവയവങ്ങള്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. ഒരു ജീവന്‍ നഷ്ടമാകുമ്പോള്‍ മറ്റു നിരവധി പേര്‍ക്ക് അതൊരു പ്രത്യാശയായി മാറുന്ന മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണിത്. ഇതിനായി പ്രവര്‍ത്തിച്ച പൊലീസിനോടും സര്‍ക്കാരിനോടും കെ-സോട്ടോയോടുമുള്ള നന്ദി രേഖപ്പെടുത്തുന്നതായി ആസ്റ്റര്‍ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാര്‍ പറഞ്ഞു. എയര്‍ ആംബുലന്‍സും ഗ്രീന്‍ ചാനല്‍ സംവിധാനവും ഉള്‍പ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് അര്‍ജുന്റെ അവയവങ്ങള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളിലേക്ക് ശരവേ​ഗത്തിൽ എത്തിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home