ad
Deshabhimani

സംസ്ഥാനത്ത് വീണ്ടും അവയവദാനം; നവോമി ഇനി ആറുപേരിലൂടെ ജീവിക്കും

navomi

നവോമി വിൻസെന്റ്

വെബ് ഡെസ്ക്

Published on Jun 29, 2026, 08:51 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തൃശൂർ വടക്കാഞ്ചേരി വാണിയ കിഴക്കേൽ വീട്ടിൽ നവോമി വിൻസെന്റ് (23) ഇനി ആറു പേരിലൂടെ ജീവിക്കും. വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ നവോമിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണ് കുടുംബം അവയവദാനമെന്ന മഹത്തായ തീരുമാനത്തിലേയ്ക്ക് എത്തിയത്. നവോമിയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നിവയാണ് ദാനം ചെയ്തത്.


ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും, ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്കുമാണ് നൽകിയത്. ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലേക്കും രണ്ട് നേത്രപടലങ്ങൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേക്കുമാണ് (ആ‌‌ർഐഒ) കൈമാറിയത്. തൃശൂർ സെന്റ് തോമസ് കോളജിൽ നിന്നു സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയതായിരുന്നു നവോമി. തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ സ്ഥാപനത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ ഇരിക്കവെയാണ് അപ്രതീക്ഷിതമായ അപകടം നടന്നത്.


കഴിഞ്ഞ ജൂൺ 25ന് പുലർച്ചെ നാലോടെ കൊട്ടാരക്കര വാളകത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മ ജിപ്സി തങ്കച്ചൻ, അനിയൻ ജോയൽ വിൻസെന്റ് എന്നിവർക്കും പരിക്കേറ്റു. ജോയലായിരുന്നു വാഹനം ഓടിച്ചിരുന്നത്. ​ജൂൺ 28ന് ഗുരുതരമായി പരിക്കേറ്റ നവോമിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് അച്ഛൻ വിൻസെന്റും സഹോദരി എയ്ഞ്ചൽ മരിയ വിൻസെന്റും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home