സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പോഷക മൂല്യം ഉറപ്പു വരുത്തി; മെനു പരിഷ്കരണത്തിന് സമിതി: മന്ത്രി വി ശിവൻ കുട്ടി

uchabhakshanam
വെബ് ഡെസ്ക്

Published on Apr 08, 2025, 08:52 PM | 1 min read

തിരുവനന്തപുരം : പയർവർഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണ മെനുവാണ് ഇന്ന് കുട്ടികൾക്ക് ലഭ്യമാകുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മെനു പരിഷ്കരണത്തിനായി സമിതിയെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്എസ്എസിൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഏകദേശം 17,313 മെട്രിക് ടൺ അരിയാണ് ഇതിനായി വിതരണം ചെയ്യുന്നത്.


ഉച്ചഭക്ഷണ പദ്ധതി മികച്ച രീതിയിൽ ആണ് കേരളം നടപ്പാക്കുന്നത്. ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി എൻഎബിഎൽ അംഗീകൃത ലാബുകളിൽ പരിശോധന സംവിധാനം നടപ്പാക്കി. കൂടാതെ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടക്കം പിന്തുണയോടെ 2,200 സ്‌കൂളുകളിൽ പ്രഭാതഭക്ഷണവും നടപ്പിലാക്കിയിട്ടുണ്ട്.


ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി വിശേഷമായ നേട്ടങ്ങൾ കൈവവരിക്കാൻ കേരളത്തിനായി. 9,666 സ്‌കൂളുകളിൽ അടുക്കള തോട്ടങ്ങൾ ഒരുക്കി. പാചകത്തിനായി ഗ്യാസ് കണക്ഷനുകൾ ഉൾപ്പെടുത്തി കൂടുതൽ ശുചിത്വമുള്ള പാചകശാലകൾ ഉറപ്പാക്കി. ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് പരിശീലനവും ഓണറേറിയം വർധനയും അവധിക്കാലത്തിൽ പ്രതിമാസ ധനസഹായവും ലഭ്യമാക്കുന്നു. പദ്ധതിയുടെ സാമൂഹ്യ ഓഡിറ്റ് ആരംഭിച്ചു. സംസ്ഥാനതലത്തിൽ ആദ്യമായി പാചകതൊഴിലാളികളുടെ പാചക മത്സരം നടത്തി. സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായുള്ള അധിക പിന്തുണാ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.


കേന്ദ്രാനുമതി ലഭിച്ചു കഴിഞ്ഞാൽ സ്‌കൂൾ ഉച്ച ഭക്ഷണത്തിനായി കേരളത്തിലെ കർഷകരിൽ നിന്നും ശേഖരിക്കുന്ന ചുവന്ന അരി നൽകാൻ കഴിയുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home