'പറഞ്ഞതിലെല്ലാം അർത്ഥങ്ങളുണ്ട്'; ജി സുകുമാരൻ നായരെ തള്ളാതെ തിരുവഞ്ചൂർ

കോട്ടയം: മുഖ്യമന്ത്രിയെ കണ്ടെത്തുന്നത് വഴിമുട്ടിയത് മുസ്ലിംലീഗിന്റെ ഇടപെടൽ മൂലമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പരാമർശത്തെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുകുമാരൻ നായർ പറഞ്ഞതിലെല്ലാം അർത്ഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല സുകുമാരൻ നായരെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
തെറ്റായ സമീപനം സ്വീകരിക്കുന്നയാളല്ല സുകുമാരൻ നായർ, അങ്ങനെയൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണങ്ങളുണ്ടാകുമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അത് പാർടി പ്രവർത്തകരുടെ കടമയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
കോൺഗ്രസാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടതെന്നും അതിൽ ഇടപെടാൻ ലീഗടക്കം ഒരു ഘടകകക്ഷിക്കും അവകാശമില്ലെന്നുമാണ് ജി സുകുമാരൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞത്. ലീഗിന്റെ ഇടപെടലുകൾക്ക് പിന്നിൽ ദുരൂഹതയുണ്ട്. ലീഗ് ഇടപെട്ടതുകൊണ്ടാണ് ഹൈക്കമാൻഡ് സമ്മർദത്തിലായത്. സമ്മർദം ചെലുത്തിയത് ചിലത് ഉള്ളിൽ കണ്ടുകൊണ്ടുതന്നെയാണ്. എല്ലാം കൈപ്പിടിയിൽ ആക്കണമെന്ന ആഗ്രഹം ജനാധിപത്യത്തിന് ചേർന്നതല്ല. വിദ്യാഭ്യാസവകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും സുകുമാരൻ നായർ പറഞ്ഞു.










0 comments