ഉടനെയൊന്നും ഇരുട്ടൊഴിയില്ല, ജനം വലയും; പ്രതിസന്ധി പരിഹരിക്കാൻ ഒരു തീരുമാനവുമില്ല

തിരുവനന്തപുരം: സർക്കാരിന്റെ കടുത്ത അനാസ്ഥയിൽ കൊടുംചൂടിൽ ജനങ്ങൾ ഇനിയും വെന്തുരുകേണ്ടിവരും. സെപ്തംബർ അവസാനം വരെയെങ്കിലും പവർകട്ടും ലോഡ് ഷെഡിങും തുടരും. വൈദ്യുതിമന്ത്രി സണ്ണി ജോസഫ് വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലും പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു തീരുമാനവുമാണ്ടിയില്ല.
നിയന്ത്രണം മുൻകൂട്ടി അറിയിക്കാമെന്ന് മാത്രമാണ് യോഗത്തിൽ ധാരണയായത്. ഇതിനായി സോഫ്റ്റ്‍വെയർ തയ്യാറാക്കേണ്ടതുണ്ട്. എന്നാൽ വൈദ്യുതി നിയന്ത്രണം എപ്പോഴെന്നോ എത്രനേരം വേണ്ടിവരുമെന്നോ എന്നതിൽ വ്യക്തതയില്ല.
ഗ്രാമ, നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്ത് ഇടവിട്ട് വൈദ്യുതി നിലയ്‌ക്കുകയാണ്. ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ഒന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങുന്നുണ്ട്. പ്രതിസന്ധി മുൻകൂട്ടിക്കണ്ട് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടതിനെത്തുടർന്നാണ് പവർക്കട്ടിലും ലോഡ് ഷെഡിങ്ങിലും ജനം വലയുന്നത്.
സംസ്ഥാനത്ത് സാധാരണയുള്ളതിനേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയ സാഹചര്യത്തിലാണ് ഇൗ പ്രഹരം. വയോധികരും കിടപ്പുരോഗികളുമാണ് വലിയ ബുദ്ധിമുട്ടിലായത്.
ഒരു മണിക്കൂർ മുന്പ് അറിയിപ്പ് നൽകണമെന്ന റെഗുലേറ്ററി കമീഷന്റെ നിർദേശവും നടപ്പാക്കുന്നില്ല. നിസ്സഹായരാണെന്നാണ് കെഎസ്‌ഇബി ജീവനക്കാർ പറയുന്നത്.
വൈദ്യുതി മുടക്കം തുടര്‍ക്കഥയായതോടെ ആശുപത്രികൾ, നിർമാണ യൂണിറ്റുകൾ, ഹോസ്റ്റലുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനവും താളംതെറ്റി. പരിക്കേറ്റും അടിയന്തര സാഹചര്യത്തിലും എത്തുന്നവരെ പല ആരോഗ്യകേന്ദ്രങ്ങളിലും മൊബൈൽ ഫോൺ വെളിച്ചത്തിൽ ചികിത്സിക്കാൻ നിർബന്ധിതരാകുന്നു. മുന്പ് സമാന സാഹചര്യം ഉണ്ടായപ്പോൾ ‘പവര്‍ക്കട്ട് അര മണിക്കൂറല്ലേ ഉള്ളു, അത് കഴിഞ്ഞ് സര്‍ജറി നടത്താമല്ലോ’ എന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രതികരണം.









0 comments