വാഹന മോഡിഫിക്കേഷൻ
കേന്ദ്ര നിയമാവലി ബാധകം; കൂടുതൽ ഇളവുകളില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷനുകളിൽ കൂടുതൽ ഇളവുകൾ നൽകാനാകില്ലെന്ന് ഗതാഗതമന്ത്രി സി പി ജോൺ നിയമസഭയിൽ വ്യക്തമാക്കി. അമിതമായ വെളിച്ചവും ശബ്ദവും പുറപ്പെടുവിക്കുന്ന തരത്തിലുള്ള രൂപമാറ്റങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. യുവാക്കൾ ആഗ്രഹിക്കുന്ന രീതിയിൽ മോഡിഫിക്കേഷൻ നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ എന്ന സജി ചെറിയാൻ എം എൽ എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര മോട്ടോർ വാഹന നിയമാവലിയാണ് നിലവിലുള്ളതെന്നും അത് കേരളത്തിന് ബാധകമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, അപകടകരമല്ലാത്ത രീതിയിലുള്ള കളർ കോഡുകളും ഫിറ്റിംഗ്സുകളും അനുവദിക്കുന്നതിൽ പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച ആലോചനകൾ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ നിലവിൽ വാഹന രൂപമാറ്റങ്ങൾക്ക് കർശനമായ നിയമങ്ങളാണുള്ളത്. അനുമതിയില്ലാതെ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയാൽ കനത്ത പിഴ ഈടാക്കുന്നതിനൊപ്പം വാഹനത്തിന്റെ ഇൻഷുറൻസ് ക്ലെയിം റദ്ദാക്കാനും സാധ്യതയുണ്ട്. അതേസമയം, ഏതൊക്കെ മാറ്റങ്ങൾ അനുവദിക്കാമെന്നതിനെക്കുറിച്ച് വിദഗ്ധ സമിതിയുടെ പഠനങ്ങളും ചർച്ചകളും പുരോഗമിക്കുകയാണ്.
മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച്, നിയമ തടസ്സങ്ങളില്ലാത്ത 18 തരം സ്റ്റാൻഡേർഡ് എക്യുപ്മെന്റുകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ല. സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, മഡ് ഫ്ലാപ്പുകൾ, ഡോർ വൈസറുകൾ, റൂഫ് കാരിയറുകൾ, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്പീക്കറുകൾ, ഡാഷ് ക്യാമറ, റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ് (GPS) തുടങ്ങിയവയാണ് നിലവിൽ അനുവദിച്ചിരിക്കുന്ന മോഡിഫിക്കേഷൻ. എന്നാൽ ഇതിൽ പലതും നേരത്തെ തന്നെ അനുവദിച്ചരുന്ന മോഡിഫിക്കേഷനാണെന്നും യുഡിഎഫ് സർക്കാർ വാഗ്ദാനം പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.











0 comments