സ്‌കൂൾ വിനോദയാത്രയിൽ നിന്ന് ഒരു കുട്ടിയെയും ഒഴിവാക്കരുത്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ സ്‌കൂൾ വിനോദയാത്രയിലെ ചെലവുകൾ നിശ്ചയിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിനോദയാത്രകളിൽ ഭീമമായ തുക ചില സ്‌കൂളുകൾ ഈടാക്കുന്നുവെന്ന പരാതിയുണ്ട്. പണമില്ലാതെ കുട്ടികൾ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യമുണ്ടാകരുത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള കുട്ടികളെ അധ്യാപകരും പിടിഎയും സഹായിക്കണം.
തോന്നയ്ക്കൽ ജിഎച്ച്എസ്എസിലെ വിദ്യാർഥികൾ സഞ്ചരിച്ച വിനോദയാത്രാ ബസ് പാലാ– തൊടുപുഴ റൂട്ടിൽ അപകടത്തിൽപ്പെട്ട സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കും. പഠനയാത്രകൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നൽകിയ വ്യക്തമായ മാർഗനിർദേശങ്ങൾ പല സ്‌കൂളുകളും പാലിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് നാം പ്രഥമ പരിഗണന നൽകേണ്ടത്. രാത്രി ഒന്പതുമുതൽ രാവിലെ ആറുവരെയുള്ള യാത്ര ഒഴിവാക്കണമെന്ന നിർദേശം നിലവിലുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.
വിനോദയാത്ര സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.








0 comments