നിതിൻ രാജിന്റെ മരണം: യുവജന കമീഷൻ കേസെടുത്തു

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി കെട്ടിടത്തിൽനിന്ന് ചാടിമരിച്ച സംഭവത്തിൽ സംസ്ഥാന യുവജന കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തിരുവനന്തപുരം ഉഴമലയ്‌ക്കൽ സ്വദേശി ആർ എൽ നിധിൻരാജാണ് വെള്ളിയാഴ്‌ച ആശുപത്രിക്കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്. ഡെന്റൽ കോളേജിലെ അധ്യാപകർക്കെതിരെ നിധിൻരാജിന്റെ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും ജാതിയുടെ പേരിൽ വിദ്യാർഥിക്ക് അപമാനം ഏൽക്കേണ്ടിവരുന്ന സാഹചര്യം അപലപനീയമാണൈന്നും യുവജന കമീഷൻ ചെയർപേഴ്സൺ എം ഷാജർ പറഞ്ഞു.
അതേസമയം നിധിൻരാജ് ആത്മഹത്യചെയ്‌ത സംഭവം വിശദമായ അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചു. കണ്ണൂർ എസിപി ആർ ഹരിപ്രസാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ചക്കരക്കൽ ഇൻസ്പെക്ടർ കെ എ ഫക്രുദ്ദീൻ, ചക്കരക്കൽ എസ് ഐ, എന്നിവരുൾപ്പെട്ട ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.
വെള്ളിയാഴ്ച ഉച്ചവരെ നിധിൻരാജ് ക്ലാസിലുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷമാണ് മെഡിക്കൽ കോളേജ് റിസപ്ഷന്റെ പിറകിലെ കല്ലുപാകിയ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരണം സ്ഥിരീകരിച്ചു. എൽ നിധിൻരാജ് ആത്മഹത്യചെയ്‌ത സംഭവത്തിൽ അന്വേഷകസംഘം സഹപാഠികളിൽനിന്ന് മൊഴിയെടുത്തു. സസ്‌പെൻഷനിലായ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. റാമിൽനിന്നും ഡോ. സംഗീത നമ്പ്യാരിൽ നിന്നും അടുത്ത ദിവസം മൊഴിയെടുക്കും.










0 comments