നിതിൻ രാജിന്റെ മരണം: കർശന നടപടി സ്വീകരിക്കണം- എം വി ഗോവിന്ദൻ

നിധിൻരാജിന്റെ അച്ഛൻ രാജനെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആശ്വസിപ്പിക്കുന്നു. ജില്ലാ ആക്ടിങ് സെക്രട്ടറി എ എ റഹിം, ജി സ്റ്റീഫൻ എന്നിവർ സമീപം
തിരുവനന്തപുരം: ബിഡിഎസ് വിദ്യാർഥി ആർ എൽ നിധിൻരാജിന്റെ മരണവുമായി ബന്ധപ്പട്ട ആരോപണങ്ങളുടെ നിജസ്ഥിതി കൃത്യമായി പരിശോധിക്കപ്പെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നിതിൻ രാജിന്റെ വീട്ടിലെത്തിയ എം വി ഗോവിന്ദൻ കുടുംബത്തിന് എല്ലാ പിന്തുണയും അർപ്പിച്ചു. കുടുംബത്തിൻ്റെ ദുഃഖം പറഞ്ഞറിയിക്കാനാവില്ലെന്നും നിതിന്റെ കുടുംബത്തിന് സർക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ഞെട്ടിക്കുന്നതും വാക്കുകൾക്കപ്പുറം വേദനിപ്പിക്കുന്നതുമാണ്. കേരളത്തിൻ്റെ മാനവിക ബോധത്തിന് നേരെ ജാതിവെറിയുടെ വിഷലിപ്തമായ ചിന്തകൾ പ്രത്യക്ഷപ്പെടുന്നത് അനുവദിക്കാനാവില്ല. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ ഉറപ്പാക്കും. ദുരാചാരക്കാടുകൾ വെട്ടിത്തെളിച്ച് ബുദ്ധിയിൽ വെളിച്ചംവീണ പുരോഗമന കേരളത്തിന് അംഗീകരിക്കാനാവാത്ത ജാതിബോധത്തിന്റെ ജീർണതകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സാമൂഹ്യ ഇടപെടൽ അനിവാര്യമാണ്. മകനെ പഠിപ്പിച്ച് മികച്ച നിലയിലെത്തിക്കാനുള്ള കുടുംബത്തിൻ്റെ ശ്രമത്തിനൊപ്പം മുന്നേറിയ മിടുക്കനാണ് നിതിൻ. നിതിന്റെ കുടുംബത്തിന് സർക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകും'- എം വി ഗോവിന്ദൻ പറഞ്ഞു.










0 comments