നിപാ പ്രതിരോധത്തിൽ ഏകോപനമില്ലായ്മ; ആരോഗ്യ മന്ത്രിക്കും വകുപ്പിനുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: ഒത്തൊരുമയോടെ നിന്ന് മഹാമാരികളെ പ്രതിരോധിക്കേണ്ട ഘട്ടത്തിൽ ആരോഗ്യ മന്തിയും ജില്ലാ ഭരണകൂടവും തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന കടുത്ത വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
മുൻപ് സംസ്ഥാനത്ത് നിപ്പ രോഗബാധയുണ്ടായപ്പോൾ എൽഡിഎഫ് ഭരണകാലത്ത് അന്നത്തെ ആരോഗ്യ മന്ത്രി സ്ഥലത്ത് ക്യാമ്പ് ചെയ്താണ് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്. എന്നാൽ അത്തരമൊരു ജാഗ്രതയോ ഗൗരവമോ ഇപ്പോൾ കാണുന്നില്ലെന്നും, നിപാ സെന്ററിനെ എന്തോ മാറിനിൽക്കേണ്ട ഒരു സ്ഥലമായാണ് സർക്കാർ നിലവിൽ കാണുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി
പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട ആരോഗ്യവകുപ്പിൽ ഇപ്പോൾ നടക്കുന്ന സ്ഥലംമാറ്റങ്ങൾ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറെ (ഡിഎച്ച്എസ് ) മാറ്റിയ നടപടി തികച്ചും തെറ്റായിപ്പോയി. വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ആളെ ഇത്തരമൊരു നിർണായക ഘട്ടത്തിൽ മാറ്റിയത് ശരിയായ നടപടിയല്ല.
നിലവിൽ നിപയ്ക്ക് പുറമെ മറ്റ് പല മാരക അസുഖങ്ങളും സംസ്ഥാനത്ത് പടർന്നുപിടിക്കുകയാണ്. ഷിഗല്ല രോഗവ്യാപനം, മലേറിയ, മറ്റ് പകർച്ചപ്പനികൾ തുടങ്ങിയവ പലയിടത്തായി പടരുന്നു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഫലപ്രദമായി നടത്തിയിട്ടില്ല എന്നതിന്റെ തെളിവാണിത്. പ്രധാന നഗരങ്ങളിലെ മാലിന്യനീക്കം പോലും കൃത്യമായ രീതിയിൽ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
മുൻപ് മഹാമാരികൾ പ്രത്യക്ഷപ്പെട്ട സമയങ്ങളിൽ ഭരണകക്ഷിക്കെതിരെ ശാപവാക്കുകൾ പറഞ്ഞിരുന്ന ആളാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്നും എന്നാൽ തങ്ങൾ ഇപ്പോൾ അത്തരമൊരു രീതിയിലേക്ക് കടക്കുന്നില്ലെന്നും ഇവിടെ രോഗവ്യാപനം ഉണ്ടാകുന്നത് ആരാണ് ഭരിക്കുന്നത് എന്ന് നോക്കിയല്ലെന്ന് ആരോഗ്യ മന്ത്രിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകും എന്നാണ് കരുതുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.










0 comments