പാകിസ്ഥാനിലെ ഹിമപാതം; നാദിറയുടെ മൃതദേഹം ഒമാനിലെത്തിക്കാൻ നടപടി ആരംഭിച്ചു

മസ്‌കത്ത് : പാകിസ്ഥാനിലെ ബ്രോഡ് പീക്ക് മലനിരകളിലുണ്ടായ ഹിമപാതത്തിൽ ജീവൻ നഷ്‌ടപ്പെട്ട ഒമാനി പർവതാരോഹക നാദിറ അൽ ഹാർത്തിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചതായി അധികൃതർ. ഇതിനായി പാകിസ്ഥാനിലെ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നതായും ഒമാൻ വിദേശമന്ത്രാലയം ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഉടൻ സുൽത്താനേറ്റിലേക്ക് എത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും പ്രസ്‌താവനയിലുണ്ട്.
അൽ ഹാർത്തിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. സംഭവം രാജ്യത്തിന് വലിയ നഷ്‌ടമാണ്. കുടുംബത്തിന്റെയും രാഷ്‌ട്രത്തിന്റെയും നഷ്‌ടത്തിൽ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രാലയം അറിയിച്ചു.
വടക്കൻ പാകിസ്ഥാനിലെ കാരക്കോറത്തിലുള്ള ബ്രോഡ് പീക്ക് മലനിരകളിലുണ്ടായ ഹിമപാതത്തിലകപ്പെട്ട നാദിറയടക്കം നാലുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. വ്യാഴാഴ്‌ച പർവതാരോഹണത്തിനിടെ കാണാതായ ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഒമാനി വനിതയാണ് നാദിറ അൽ ഹാർത്തി.









0 comments