print edition ഐതിഹാസിക ജീവിതത്തിന് ആദരം ; നിലമ്പൂർ ആയിഷയുടെ നവതി ആഘോഷം തുടങ്ങി

കൊണ്ടോട്ടി : കലയും വിപ്ലവവും സമന്വയിച്ച നിലമ്പൂർ ആയിഷയുടെ ഐതിഹാസിക ജീവിതത്തിന് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ ആദരം. മൂന്നുദിവസം നീണ്ടുനിൽക്കുന്ന നിലമ്പൂർ ആയിഷ നവതി ആദരം പരിപാടികൾക്ക് വെള്ളിയാഴ്ച ഫിലിം ഫെസ്റ്റിവലോടെ തുടക്കമായി.
അക്കാദമിയിലെ ടി എ റസാക്ക് തിയേറ്ററിൽ വെള്ളിയാഴ്ച കേരള നൂർജഹാൻ, കുട്ടിക്കുപ്പായം എന്നീ സിനിമകളും ശനിയാഴ്ച ആയിഷ, ചോപ്പ് എന്നീ സിനിമകളും പ്രദർശിപ്പിച്ചു. സമാപന ദിവസമായ ഞായറാഴ്ച നാടക, സിനിമ, മാപ്പിളപ്പാട്ടുകളുടെ ആലാപന മത്സരം നടക്കും. പകൽ രണ്ടിന് ആയിഷക്കാലം ഡോക്യുമെന്ററി സിനിമാ പ്രദർശനം, രണ്ടരമുതൽ നാലുവരെ നാടകപ്രവർത്തക സംഗമം, 4.30ന് ആദര സമ്മേളനം എന്നിവ നടക്കും. വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയ വനിതകളെ ആദരിക്കും.
എം സ്വരാജ്, കരിവെള്ളൂർ മുരളി, ഡോ. സുജ സൂസൻ ജോർജ്, ഫൈസൽ എളേറ്റിൽ, പാലോളി അബ്ദുറഹ്മാൻ, ടി കെ ഹംസ, രാഹുൽ കൈമല, ഡോ. ഹുസൈൻ രണ്ടത്താണി, പുലിക്കോട്ടിൽ ഹൈദരാലി, ബഷീർ ചുങ്കത്തറ എന്നിവർ സംസാരിക്കും. നിലമ്പൂർ ആയിഷ മറുമൊഴി പ്രസംഗം നടത്തും. സമാപനത്തിന് നടക്കുന്ന അലങ്കാരപദവി ഗാനമേളയിൽ സിനിമകളിലെയും നാടകങ്ങളിലെയും മാപ്പിളപ്പാട്ടുകൾ അവതരിപ്പിക്കും.










0 comments