റേഷൻ കാർഡ് മരവിപ്പിക്കുമെന്ന വാർത്ത വസ്തുതാവിരുദ്ധം: മന്ത്രി

തിരുവനന്തപുരം: ആറുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത കാർഡുകൾ സർക്കാർ മരവിപ്പിക്കുമെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേന്ദ്ര ഭേദഗതി ഉത്തരവ് പ്രകാരം ആറുമാസം റേഷൻ വാങ്ങാത്ത എഐവൈ, പിഎച്ച്എച്ച് വിഭാഗത്തിലെ കാർഡുകൾ മാത്രമേ താല്ക്കാലികമായി മരവിപ്പിക്കാൻ സാധിക്കൂ. മുൻഗണനാ കാർഡുകാർ കൃത്യമായി ഭക്ഷ്യധാന്യം വാങ്ങുന്നുണ്ട്. വളരെ കുറച്ചു പേർ മാത്രമേ വാങ്ങാതെയുള്ളു. 98.3 ശതമാനം മസ്റ്ററിങ് പൂർത്തിയാക്കാനും കഴിഞ്ഞിട്ടുണ്ട്. ഇത്തരം വാർത്തകൾ ഗുണത്തിനു പകരം ദോഷമേ ചെയ്യൂവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുമ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു. വിഷയം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഓണത്തിന് മുമ്പ് മുഴുവൻ കർഷകരുടെയും തുക നൽകാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രണ്ട് സീസണുകളിലായി 2,70,143 കർഷകരിൽ നിന്നായി 5,81,000 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. 1,645 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. 350 കോടി രൂപ കർഷകർക്ക് നൽകാനുണ്ട്. മേയ് 10 വരെയുള്ള തുക അനുവദിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന് മിനിമം സപ്പോർട്ട് പ്രൈസ് ഇനത്തിൽ ഈ സംഭരണ വർഷത്തിൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല. കൂടാതെ 2017 മുതലുള്ള കുടിശികയിൽ 1108 കോടി കേന്ദ്രത്തിൽ നിന്നും കിട്ടാനുണ്ടെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ സബ്കമ്മിറ്റിയുമായി ചർച്ച ചെയ്തു. സബ്കമ്മിറ്റി ചർച്ച ചെയ്ത വിഷയങ്ങൾ ക്യാബിനറ്റിന് സമർപ്പിച്ചിട്ടുണ്ട്. അടുത്ത ക്യാബിനറ്റ് ശുപാർശക്ക് അംഗീകാരം നൽകും. കർഷകർക്ക് നെല്ലിന്റെ വില കാലതാമസം ഇല്ലാതെ ലഭ്യമാക്കാനുള്ള നടപടികളാണ് കമ്മിറ്റിയുടെ പ്രധാന ശുപാർശയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments