ഒരുക്കം പെർഫെക്ട് ഓകെ; നെഹ്‌റുട്രോഫി വള്ളംകളി നാളെ

ഫോട്ടോ: കെ എസ് ആനന്ദ്
ആലപ്പുഴ: കുരിശടിയും ചിറമുറിയും കടന്ന് ഇടിച്ചുകുത്തിപ്പായുന്ന ചുണ്ടനെ പോലെ ജലമാമാങ്കത്തിന്റെ ഒരുക്കങ്ങളും ഫിനിഷിങിലേക്ക്. ആശങ്കകൾക്കും പരാതികൾക്കും ഇടംനൽകാതെ ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന്റെ ആവേശത്തിമിർപ്പിൽ ആർപ്പുവിളിക്കുകയാണ് ആലപ്പുഴ. സ്റ്റാർട്ടിങ് പോയിന്റിലും ഫിനിഷിങ് പോയിന്റിലും നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനങ്ങളുടെ ആദ്യഘട്ട പരീക്ഷണം പൂർത്തിയായി. വെള്ളി പകൽ അന്തിമ പരിശോധനയിൽ കൃത്യത ഉറപ്പാക്കും.
ജില്ലാ കോടതി പാലം നിർമാണം പുരോഗമിക്കുന്നതിനിടയിലും വിപുലമായ സംവിധാനങ്ങളാണ് നെഹ്‌റുട്രോഫി വള്ളംകളിക്കായി ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് വിൽപ്പന തുടരുകയാണ്. കനത്ത സുരക്ഷയിലാകും ശനിയാഴ്‌ച പുന്നമടയും സമീപ പ്രദേശങ്ങളും. ബോട്ടുകളിൽ അനുവദനീയമായതിലും കൂടുതൽ ആളെ കയറ്റാൻ പാടില്ല. രാവിലെ ആറുമുതൽ ജില്ലാ കോടതി പാലം മുതൽ ഫിനിഷിങ് പോയിന്റ് വരെ കനാലിന്റെ ഇരുവശങ്ങളിലും ജലയാനങ്ങളുടെ പാർക്കിങ് നിരോധിച്ചു.
ഗാലറികളിലേക്ക് പാസുള്ളവർക്ക് മാത്രമാകും പ്രവേശനം. ഇതിനായി ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി–ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയത്. നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് വീഡിയോ കാമറകൾ ഏർപ്പെടുത്തി. മത്സരസമയത്ത് കായലിൽ ഇറങ്ങിയും മറ്റും തടസമുണ്ടാക്കുന്നവരെ അറസ്‌റ്റുചെയ്യും.
പുന്നമട നെഹ്‌റു പവിലിയന്റെ വടക്കുഭാഗംമുതൽ ഡോക് ചിറവരെ നിശ്‌ചിത ഫീസ് അടയ്‌ക്കാതെ നിർത്തിയിടുന്ന മോട്ടോർ ബോട്ടുകൾ, പുരവഞ്ചികൾ, മറ്റ് യാനങ്ങൾ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിക്കും. ഇവിടെ ബോട്ടുകളും മറ്റും നിർത്തിയിടുന്നതിന് ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ നിശ്‌ചിത ഫീസ് അടച്ച് അനുമതി വാങ്ങണം. രാവിലെ എട്ടിനുശേഷം അനധികൃതമായി ട്രാക്കിൽ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കും. ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.
അനൗൺസ്‌മെന്റ്, പരസ്യബോട്ടുകൾ എന്നിവ രാവിലെ എട്ടിന് ശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കരുത്. മൈക്ക് സെറ്റുകൾ പ്രവർത്തിപ്പിക്കരുത്.
സ്‌റ്റാർടിങ് പകൽ 11ന്
പകൽ 11ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. രണ്ടിന് ഉദ്‌ഘാടന സമ്മേളനത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ -ൈഫനലും. വൈകിട്ട് നാലിനാണ് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ. വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്‌ക്കുന്നത് 71 വള്ളമാണ്. 21 ചുണ്ടൻ, മൂന്ന് ചുരുളൻ, അഞ്ച് ഇരുട്ടുകുത്തി എ, 18 ഇരുട്ടുകുത്തി ബി, 14 ഇരുട്ടുകുത്തി സി, അഞ്ച് വെപ്പ് എ, മൂന്ന് വെപ്പ് ബി, തെക്കനോടി തറയും തെക്കനോടി കെട്ടും ഒന്നുവീതവും.









0 comments