print edition ആന്റോ ആന്റണിക്ക് 2 കോടി നൽകിയത് നിക്ഷേപകരുടെ പണമെന്ന് ജീവനക്കാർ

കോട്ടയം: കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എംപിക്ക് 2019ൽ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റ് എംഡി രാജു ജോർജ് നൽകിയ രണ്ടുകോടി രൂപ നിക്ഷേപകരുടെ പണമാണെന്ന് സ്ഥാപനത്തിലെ ജീവനക്കാർ.
ഏകദേശം 685 കോടി രൂപ സ്ഥാപനം നിക്ഷേപകർക്ക് മുതലും പലിശയുമായി നൽകാനുണ്ട്. ഇൗ പണം നൽകണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിലെ മാനേജർമാർ അടക്കമുള്ള ജീവനക്കാർ സമരത്തിലേക്ക് നീങ്ങുമെന്ന് എൻസിഎസ് എംപ്ലോയീസ് വെൽഫയർ സൊസൈറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2019-ൽ ആന്റോ ആന്റണിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടുകോടി രൂപ നൽകിയെന്ന് എൻസിഎസ് എംഡി രാജു ജോർജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ആകെ 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പണം തിരികെ ലഭിക്കാത്തതിനാൽ നിക്ഷേപകർ നൽകിയ പരാതിയിൽ എംഡി രാജുവും ഡയറക്‌ടർമാരും അറസ്‌റ്റിലായിരുന്നു. ഏപ്രിൽ 30ന് മുന്പായി അടച്ച ബ്രാഞ്ചുകൾ തുറക്കുമെന്നും ജീവനക്കാരുടെ ശന്പള കുടിശിക നൽകുമെന്നും ജയിലിൽനിന്ന് ഇറങ്ങിയശേഷം എംഡി ഉറപ്പുനൽകിയിരുന്നു.
നിക്ഷേപകർക്ക് പണം തിരികെ നൽകാത്തത് ജീവനക്കാർക്കും പ്രതിസന്ധിയായി. ജീവനക്കാർക്ക് ശന്പളവും ലഭിക്കുന്നില്ല. എംഡിയുടെ പേരിൽ വിദ്യാഭ്യാസ സ്ഥാപനവും വിവിധ സ്ഥലങ്ങളിൽ സ്വത്തുമുണ്ട്. നിക്ഷേപകരുടെ പണം തിരികെ കൊടുക്കാൻ സർക്കാർ ഇടപെടൽ വേണമെന്നും ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.










0 comments