നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷിക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സിബിഐക്ക് വിടാനാകില്ലെന്നും ആത്മഹത്യപ്രേരണയടക്കം കുടുംബം ഉന്നയിച്ച ആരോപണങ്ങൾ എല്ലാം പൊലീസിന്റെ അന്വേഷണ പരിധിയിൽ ഉണ്ടെന്നും ജസ്‌റ്റിസുമാരായ സുധാൻഷു ധൂലിയ, കെ വിനോദ് ചന്ദ്രൻ എന്നിവർ പറഞ്ഞു. നവീൻ ബാബുവിന്റെ മരണകാരണം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ പരാമർശങ്ങൾ ആണെന്ന് പറയാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ദിവ്യയ്‌ക്ക് രാഷ്‌ട്രീയ സ്വാധീനമുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം സുതാര്യമല്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് മഞ്ജുഷയുടെ അഭിഭാഷകൻ സുനിൽ ഫെർണാണ്ടസ് ആവശ്യപ്പെട്ടത്. ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം വാദിച്ചു. എല്ലാ കേസുകളിലും സിബിഐ അന്വേഷണം അപ്രായോഗികമാണെന്ന് സുപ്രീംകോടതി മറുപടി നൽകി. കുടുംബം ഉന്നയിച്ച ആത്മഹത്യപ്രേരണയടക്കം ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുണ്ട്. വിശദമായ വാദങ്ങൾക്കൊടുവിലാണ് ഹൈക്കോടതി ഉത്തരവ്–-സുപ്രീംകോടതി പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
0 comments