യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മർദനമേറ്റ കേസ്
print edition പൊലിപ്പിച്ച് എഴുതിയ പരാതിയോ സംശയിച്ച് കോടതി

ആലപ്പുഴ : നവകേരളബസിന് മുന്നിലേക്ക് പ്രതിഷേധവുമായി പാഞ്ഞടുത്ത യൂത്ത്‌കോൺഗ്രസ് നേതാക്കൾക്ക് മർദനമേറ്റ കേസിൽ വാദിഭാഗം സമർപ്പിച്ചത് പൊലിപ്പിച്ച് എഴുതിയതുപോലുള്ള പരാതിയാണെന്ന് ജില്ലാ സെഷൻസ് കോടതി. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് പരാമർശം. പരിശോധന ഇല്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്. എസ്‌ഐടിയുടെ ഉദ്ദേശ്യമെന്താണ്? ഗുരുതരപരിക്ക് എന്ന് പറയുന്പോൾ അത് തെളിയിക്കുന്ന രേ ഖകൂടിവേണ്ടേ എന്ന് സുരക്ഷാ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി ചോദിച്ചു. അപേക്ഷ ശനിയാഴ്‌ച വീണ്ടും പരിഗണിക്കും. അതുവരെ പ്രതികളെ അറസ്‌റ്റ് ചെയ്യരുതെന്നും നിർദേശിച്ചു.
ദൃശ്യങ്ങളുടെ ആധികാരികത എങ്ങനെ ഉറപ്പിക്കാനാകുമെന്നും സംഭവം പൊലീസ് ചിത്രീകരിച്ചത് ഉണ്ടോയെന്നും വാദിഭാഗം അഭിഭാഷകനോട് ചോദിച്ചു. മരണം സംഭവിച്ചേക്കാവുന്ന മർദനമെന്ന് എന്തുകൊണ്ട് ഡോക്ടർ അന്ന് പറഞ്ഞില്ല? അത് മറച്ചുവച്ചതാണെങ്കിൽ ഡോക്ടർക്കെതിരെ നടപടി എടുക്കണ്ടേയെന്നും കോടതി ചോദിച്ചു. ഫോറൻസിക് ലാബിലെ റിപ്പോർട്ട് ഹാജരാക്കാം എന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് കോടതിയിൽ
മുഖ്യമന്ത്രിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ട് പ്രതിഭാഗം ഹാജരാക്കി.
കരിങ്കൊടി ഉയർത്തി മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നിലേക്ക് ചാടി വീണവരെ പ്രതിരോധിക്കുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. പരിക്കേറ്റ രണ്ടുപേരും ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പ്രതികൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയത് ശരിയല്ല. പ്രചരിക്കുന്ന വീഡിയോദൃശ്യങ്ങൾ പൂർണമല്ല.
മെയ് 30ന് രാവിലെയാണ് നരഹത്യാക്കുറ്റം ചുമത്തിയെന്ന റിപ്പോർട്ട് എസ്‌ഐടി നൽകിയത്. മർദനത്തിന് ഉപയോഗിച്ച ആയുധം പരിശോധിച്ചത് അന്ന് വൈകിട്ടാണ്. ആയുധം വൈകിട്ട് പരിശോധിച്ചെങ്കിൽ എങ്ങനെ രാവിലെ റിപ്പോർട്ട് നൽകാനാകുമെന്നും പ്രതിഭാഗം ചോദിച്ചു.










0 comments