print edition ഡിജി കേരളത്തിനും കൈറ്റിനും ദേശീയ അംഗീകാരം

തിരുവനന്തപുരം: സാധാരണക്കാർക്ക് ഡിജിറ്റൽ സാക്ഷരത ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ‘ഡിജി കേരളം' പദ്ധതിക്കും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനും (കൈറ്റ്) ദേശീയ അംഗീകാരം. ഒഡിഷയിലെ ഭൂവനേശ്വറിൽ 19-ാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഡിജി കേരളം പദ്ധതിക്ക് ഇ ഗവേണൻസ് ട്രാൻസ്ഫോർമേഷൻ അവാർഡും കൈറ്റിന് എഡ്യൂക്കേഷൻ ടെക്‌നോളജി ട്രാൻസ്ഫോർമേഷൻ അവാർഡുമാണ് ലഭിച്ചത്.
ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഭരണ സംവിധാനങ്ങൾ ഡിജിറ്റൽവൽക്കരിക്കുന്നതിലും പൗരന്മാർക്ക് സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിലും കേരളം കൈവരിച്ച നേട്ടമാണ് ഡിജി കേരളത്തെ പുരസ്‌കാരത്തിന് അർഹമാക്കിയത്. ഡിജിറ്റൽ ഭരണരംഗത്തെ മികവിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് കോൺക്ലേവ് വിലയിരുത്തി. ഡിജി കേരളം പദ്ധതിയിലൂടെ 21,87,667 പേരാണ് ഡിജിറ്റൽ സാക്ഷരരായത്.
കേരളത്തിലെ സ്കൂളുകൾക്കായി സജ്ജമാക്കിയ ‘സമഗ്ര പ്ലസ് എ ഐ' ലേണിങ് പ്ലാറ്റ്‌ഫോമിനാണ് കൈറ്റിന് അംഗീകാരം ലഭിച്ചത്. കുട്ടികൾക്ക് പഠനനിലവാരമനുസരിച്ച് പഠനം ക്രമീകരിക്കാൻ സഹായിക്കുന്ന എഐ പ്ലാറ്റ്‌ഫോമാണ് ‘സമഗ്ര പ്ലസ്'.










0 comments