print edition സുരക്ഷയില്ലാതെ ആരോഗ്യം; നർക്കോട്ടിക്സ് മരുന്നുകൾ മോഷണം പോയി

തിരുവനന്തപുരം: അതീവ സുരക്ഷ വേണ്ട മരുന്നുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് മോഷണം പോയി. ഫാർമസിയിൽനിന്ന് 14–-ാം വാർഡിലെ നഴ്സിങ് സ്റ്റേഷനിലേക്ക് നൽകിയ മരുന്നാണ് വെള്ളിയാഴ്ച രാത്രി നഷ്ടപ്പെട്ടത്.
നർകോട്ടിക്സ് പരിധിയിൽ വരുന്ന മോർഫിൻ അടക്കമുള്ള ഉറക്കഗുളികകൾ, ഇൻജക്ഷൻ എന്നിവയാണ് കാണാതായത്. എത്ര അളവിൽ മരുന്ന് നഷ്ടപ്പെട്ടു എന്നതിൽ വ്യക്തതയില്ല.
നഴ്‌സുമാർ രോഗീപരിചരണത്തിന് പോയ സമയത്താണ് മരുന്ന് നഷ്ടപ്പെട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, ഹെഡ് നഴ്‌സിന്റെ ഉത്തരവാദിത്വത്തിൽ ഡബിൾ ലോക്കറിൽ സൂക്ഷിക്കേണ്ട മരുന്നുകൾ നഷ്ടപ്പെട്ടത് ആശുപത്രിയുടെ ഗുരുതര വീഴ്‌ചയാണ്.
ഇവ, നേരത്തെ വാങ്ങിസൂക്ഷിക്കാൻ അനുമതിയില്ല. അന്നന്നേക്കുള്ളത് മാത്രമാണ് ഫാർമസികളിൽനിന്ന് വാങ്ങാനാകുക. ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന ഇത്തരം മരുന്നുകൾ ലാഘവത്തോടെ കൈാര്യംചെയ്തതിൽ വിമർശം ശക്തമാണ്.
സർജറി, ജനറൽ മെഡിസിൻ വിഭാഗത്തിൽപ്പെട്ട രോഗികൾ ചികിത്സയിലുള്ള 14–ാം വാർഡ് പൊതുവേ തിരക്കേറിയതാണ്. ആശുപത്രി ജീവനക്കാരിലേയ്‌ക്കും സംശയം നീളുന്നുണ്ട്.
പരാതി നൽകിയെന്ന് മന്ത്രി; ഇല്ലെന്ന് പൊലീസ്
മരുന്നുകൾ മോഷണം പോയതിൽ പൊലീസിന് ഉടൻ പരാതി നൽകിയെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നുമാണ് മന്ത്രി കെ മുരളീധരന്റെ വിശദീകരണം. എന്നാൽ, ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.










0 comments