നന്തൻകോട് കൂട്ടക്കൊല: പ്രതി കേഡൽ ജിൻസൺ കുറ്റക്കാരൻ

kedal
വെബ് ഡെസ്ക്

Published on May 12, 2025, 01:29 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏക പ്രതി കേഡൽ ജിൻസൺ കുറ്റക്കാരൻ. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. 2017 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോംപൗണ്ടിലെ വീട്ടിൽ റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആർഎംഒ ഡോ. ജീൻ പദ്മ (58), മകൾ കരോലിൻ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.


65 ദിവസം നീണ്ട വാദത്തിന് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാവിധിയിൽ വാദം നാളെ നടക്കും. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, വീട് തകർക്കൽ, ബന്ദിയാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കേഡലിനെതിരെ തെളിഞ്ഞത്. കുടുംബത്തിലെ നാല് പേരെ പ്രതി കേഡൽ ജിൻസൺ കൊലപ്പെടുത്തിയ കേസിൽ വിധി വരുന്നത് എട്ട് വർഷങ്ങൾക്ക് ശേഷമാണ്.


നാടിനെ നടുക്കിയ അരുംകൊല


പ്രതി കേഡൽ ജിൻസൺ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തി എന്നാണ് കേസ്. ഇവരുടെ മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകൾ നിലയിലെ ബാത്ത്റൂമിൽ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേത് താഴത്തെ നിലയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങൾ പൂർണമായി കത്തിയമർന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു. ശരീരത്തിലെ 9 മുറിവുകളിൽ ഏഴെണ്ണം തലയോട്ടിയിലാണ്. മഴു ഉപയോഗിച്ചു തലയിൽ വെട്ടിയാണു രാജയെ കൊന്നതെന്നാണു നിഗമനം.


സാത്താൻസേവയ്ക്ക് അടിമപ്പെട്ട് മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ നാലുപേരെയാണ് കേഡൽ കൊലപ്പെടുത്തിയത്. ജീവൻ കൊടുത്ത് ആത്മാവിനെ വേർപെടുത്തലാണ് പരീക്ഷിച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയിൽ എത്തിച്ചശേഷം മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേഡലിന്റെ മൊബൈൽ ഫോണിൽ സാത്താൻ സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച മഴു വാങ്ങിയത് ഓൺലൈനിലൂടെയാണെന്നും കേഡലിന്റെ മൊഴിയുണ്ട്.








deshabhimani section

Related News

View More
0 comments
Sort by

Home