തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്തുകൊന്ന സംഭവം: പ്രതിയായ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി സംശയം

ഹസീന, സുരേഷ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ നടുക്കിയ നാലാഞ്ചിറ കൊലപാതകക്കേസിലെ പ്രതിയായ ഭർത്താവിനെ തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി സംശയം. നാലാഞ്ചിറയിൽ ഭാര്യ ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തി നാടുവിട്ട വട്ടിയൂർക്കാവ് സ്വദേശി സുരേഷിന്റെ (46) മൃതദേഹം, തമിഴ്‌നാട്ടിലെ ചിദംബരത്തിന് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
വ്യാഴാഴ്ച രാവിലെയാണ് ചിദംബരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് പൊലീസ് കൈമാറിയ ചിത്രങ്ങളും വിവരങ്ങളും പരിശോധിച്ച തിരുവനന്തപുരം പൊലീസ് ഇത് സുരേഷ് തന്നെയെന്ന നിഗമനത്തിലാണ്. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. കുടുംബാംഗങ്ങൾ തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ 5.45-ഓടെയാണ് നാലാഞ്ചിറ മഠത്തുനടയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീനയെ (36) സുരേഷ് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മകളോട് ഫോണിൽ സംസാരിച്ച സുരേഷ്, താനും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. രണ്ടാഴ്ച മുൻപും ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ ബുധനാഴ്ച വൈകിട്ടോടെ ഇയാളുടെ മൊബൈൽ ഫോൺ കിള്ളിപ്പാലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിൽ പ്രതി സഞ്ചരിച്ച കാർ കരമന കടന്നുപോയതായി വ്യക്തമായി. ഈ കാർ പിന്നീട് ബാലരാമപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായും വിവരമുണ്ട്. ഇവിടെനിന്നാണ് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതെന്നാണ് സൂചന.
നിരന്തരമായ കുടുംബവഴക്കാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. ഒരാഴ്ചയായി കാണാതിരുന്ന ഹസീന ചൊവ്വാഴ്ചയാണ് തിരിച്ചെത്തിയത്. സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന ഹസീനയുടെ മറുപടിയിൽ പ്രകോപിതനായ സുരേഷ് വഴക്കുണ്ടാക്കുകയും തുടർന്ന് മണ്ണന്തല പൊലീസ് ഇരുവരേയും സ്റ്റേഷനിൽ വിളിച്ചുവരുത്തി അനുനയിപ്പിച്ച് വിടുകയുമായിരുന്നു.
എന്നാൽ വീട്ടിലെത്തിയ ശേഷവും സുരേഷ് വഴക്ക് തുടർന്നു. പുലർച്ചെയോടെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട കത്തി കുളിമുറിയിൽ കഴുകി വെച്ച ശേഷമാണ് ഇയാൾ കാറിൽ രക്ഷപ്പെട്ടത്. മാതാപിതാക്കളുടെ വഴക്കും അമ്മയുടെ കൊലപാതകവും നേരിൽക്കണ്ട മൂത്തമകൾ അമൃതാ സുരേഷാണ് മണ്ണന്തല പോലീസിനെ വിളിച്ച് വിവരമറിയിച്ചത്. ആനന്ദ്, അനയ, റോഷൻ എന്നിവരാണ് മറ്റു മക്കൾ.










0 comments