print edition രാജിക്കത്തുമായി അലഞ്ഞ് ശക്തൻ

തിരുവനന്തപുരം
തൽക്കാലത്തേക്ക് എന്നുപറഞ്ഞ് ഏൽപ്പിച്ച തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് നേതാക്കളെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കാത്തതിൽ രോഷാകുലനായി എൻ ശക്തൻ. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള തന്റെ മോഹത്തിന് പാരയാകുമെന്ന് കണ്ടാണ് രാജിക്കുള്ള തിടുക്കം. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ ഏൽപ്പിക്കാനുള്ള ശ്രമത്തിലാണ്. മുന്പുണ്ടായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിവാക്കിയതോടെയാണ് ഡിസിസി പ്രസിഡന്റ് കസേരയിൽ സ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന് ശക്തന് മനസിലാ യത്.
പാലോട് രവി ഫോൺ വിവാദത്തിൽ കുടുങ്ങിയപ്പോൾ ശക്തന് താൽക്കാലിക ചുമതല നൽകുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും നേതൃത്വം ഉറപ്പുനൽകി. സ്ഥാനമൊഴിഞ്ഞ പാലോട് രവി തന്റെ ആളാണെന്നും പകരം വരുന്നതും താൻ നിർദേശിക്കുന്നയാളാകണമെന്നുമുള്ള പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പിടിവാശിമൂലം പുതിയ പ്രസിഡന്റിനെ വയ്ക്കാനാകുന്നില്ലെന്ന് ശക്തന്റെ രാജിയെ അനുകൂലിക്കുന്നവർ പറയുന്നു. ചെമ്പഴന്തി അനിലിനെയല്ലാതെ മറ്റാരെയും പരിഗണിക്കാൻ സതീശൻ സമ്മതിക്കുന്നുമില്ല.
അതേസമയം, കെ മുരളീധരൻ കെ സി വേണുഗോപാലിനോട് പരസ്യമായി കൂറ് പ്രഖ്യാപിച്ചതിനുപിന്നാലെ പരാതിക്ക് പരിഹാരമായി. മുരളിയുടെ നോമിനികളായ മര്യാപുരം ശ്രീകുമാറിനും കെ എം ഹാരിസിനും ജനറൽ സെക്രട്ടറിപദം ഉറപ്പായി. വേണുഗോപാൽതന്നെയാണ് വിവരം കൈമാറിയതെന്നും അറിയുന്നു. നോമിനേറ്റ് ചെയ്തവരെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് കെ മുരളീധരൻ വിശ്വാസസംരക്ഷണ യാത്രയടക്കം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു.
ഇടഞ്ഞുനിന്ന ചാണ്ടി ഉമ്മൻ ‘ടാലന്റ് ഹണ്ട് കോ– ഓർഡിനേറ്റർ ’ സ്ഥാനത്തിൽ തൃപ്തനല്ല. അരുണാചൽപ്രദേശ്, മേഘാലയ സംസ്ഥാനങ്ങളുടെ ചുമതലക്കാരനായാണ് നാമനിർദേശം.










0 comments