എൻ എം വിജയന്റെ വീടിന്റെ മാത്രം ബാധ്യത തീർക്കുമെന്ന് കോൺഗ്രസ് ; തീരുമാനം കുടുംബം മുഖ്യമന്ത്രിയെ കണ്ടതിനുപിന്നാലെ

കൽപ്പറ്റ
കോൺഗ്രസ് നേതാക്കളുടെ നിയമനക്കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ എൻ എം വിജയന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടതിനുപിന്നാലെ നിലപാട് മാറ്റി കെപിസിസി. ബത്തേരി അർബൻ ബാങ്കിൽ വീടും സ്ഥലവും പണയപ്പെടുത്തി വിജയനെടുത്ത കടം വീട്ടുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വെള്ളിയാഴ്‌ച എഐസിസി, കെപിസിസി ഭാരവാഹികൾ പങ്കെടുത്ത് കൽപ്പറ്റയിൽ ചേർന്ന ഡിസിസി യോഗത്തിനുശേഷമാണ് ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസ് വഞ്ചന അന്വേഷിക്കണമെന്ന് വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും വ്യാഴാഴ്‌ച മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. കുടുംബവുമായി കെപിസിസി ഉണ്ടാക്കിയ കരാർ വ്യവസ്ഥ പാലിക്കാത്തവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. പരാതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതിന് പിന്നാലെയാണ് കടം വീട്ടുമെന്ന് സണ്ണി ജോസഫ് അറിയി ച്ചത്.
ഗത്യന്തരമില്ലാതെയാണ് കടം ഏറ്റെടുക്കാൻ കോൺഗ്രസ് തയ്യാറായത്. ജൂൺ 30നകം കരാർ പാലിക്കുമെന്നായിരുന്നു കെപിസിസിയുടെ ഉറപ്പ്. സെപ്‌തംബറായിട്ടും പാലിക്കാതെ വഞ്ചിച്ചു. ഫോൺപോലും നേതാക്കൾ എടുക്കാതായതോടെ പത്മജ കഴിഞ്ഞ 13ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
കരാർ ഇല്ലെന്ന് സണ്ണി ജോസഫ് പറഞ്ഞതോടെ ഗാന്ധിജയന്തി ദിനംമുതൽ ഡിസിസി ഓഫീസിന് മുന്നിൽ നിരാഹാരമിരിക്കുമെന്ന് കുടുംബം പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന്റെ ബാധ്യത കോൺഗ്രസ് ഏറ്റെടുക്കുന്നില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി കടം വീട്ടുമെന്ന നിലപാട് സിപിഐ എം ആവർത്തിച്ചു. പത്മജയെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ സന്ദർശിക്കുകയും പിന്തുണ ഉറപ്പുനൽകുകയും ചെയ്‌തു. പരാതിയിൽ സർക്കാർ നടപടി ഉണ്ടാകുമെന്ന് വന്നതോടെയാണ് ബാധ്യത തീർക്കാനുള്ള കോൺഗ്രസ് തീരുമാനം.
സഹകരണ ബാങ്കുകളിൽ നിയമനം വാഗ്‌ദാനംചെയ്‌ത് ഉദ്യോഗാർഥികളിൽനിന്ന് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്ത ലക്ഷങ്ങളുടെ ബാധ്യത തീർക്കാനാണ് വിജയൻ വീടും സ്ഥലവും പണയപ്പെടുത്തിയത്.
കോൺഗ്രസ് വഞ്ചന: പ്രതികരിക്കാതെ വേണുഗോപാൽ
കോൺഗ്രസ് വഞ്ചനയിൽ എൻ എം വിജയനും മകനും പിന്നാലെ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് നെല്ലേടവും ജീവനൊടുക്കിയിട്ടും പ്രതികരിക്കാതെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വെള്ളിയാഴ്‌ച വയനാട് ഡിസിസി യോഗത്തിൽ പങ്കെടുക്കാനെത്തിയ വേണുഗോപാൽ കോൺഗ്രസ് പോര് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ തയ്യാറായില്ല.
അയ്യപ്പ സംഗമം രാഷ്‌ട്രീയ കാപട്യമാണെന്ന് ആരോപിച്ചു. കോൺഗ്രസ് പങ്കെടുക്കുമോയെന്ന ചോദ്യത്തിന് കോൺഗ്രസിനെ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു മറുപടി.










0 comments