മദ്യനയത്തിലെ അഴിമതി പിടിക്കപ്പെട്ടപ്പോൾ കള്ളപ്രചാരണം നടത്തുന്നു; എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: മദ്യനയത്തിലെ അഴിമതി പിടിക്കപ്പെട്ടപ്പോൾ എൽഡിഎഫ് സർക്കാരിനെതിരെ കള്ളപ്രചാരണം നടത്തുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് വൻതോതിൽ നികുതി ഇളവ് നൽകി മദ്യ വ്യവസായികൾക്ക് ലാഭമുണ്ടാക്കാനുള്ള നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതുവഴി സർക്കാർ ഖജനാവിൽ വർഷം 600-ലേറെ കോടി നഷ്ടപ്പെടുമെന്നാണ് മതിപ്പ് കണക്ക്. ഇത് മദ്യമൊഴുക്കുമെന്ന ആക്ഷേപവും ഉയർന്നുവന്നിട്ടുണ്ട്. ഇതിനുള്ള പരിഹാരം ഫിനാൻസ് ബില്ലിൽ നികുതി നിർദ്ദേശം ഒഴിവാക്കുകയെന്നതാണ്. ഈ യഥാർത്ഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് എൽഡിഎഫ് സർക്കാരിനെതിരെ കള്ളപ്രചരണവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് അദേഹം പറഞ്ഞു.
കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധിത ഉൽപ്പന്ന എന്ന നിലയിൽ പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ് എൽഡിഎഫ് സർക്കാർ നേരത്തെ മുന്നോട്ടുവെച്ചിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് കർഷകർ ആവശ്യമുന്നയിച്ച് സർക്കാരിനെ സമീപിച്ചിരുന്നു. കെ കരുണാകരൻ നിയോഗിച്ച ഉദയഭാനു കമ്മീഷൻ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിർവ്വചനം നൽകി അനുവദനീയമായ പരിധി നിർണ്ണയിച്ചുകൊണ്ടുള്ള റിപ്പോർട്ട് ലഭ്യമാക്കണമെന്ന നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ശുപാർശ അംഗീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്. വ്യക്തമായ ചട്ടം ഉണ്ടാക്കണമെന്ന സർക്കാർ നിർദ്ദേശം മദ്യക്കമ്പനികളെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നതോ സർക്കാരിന് നഷ്ടമുണ്ടാക്കുന്നതോ ആയിരുന്നില്ല.
വീര്യം കുറഞ്ഞ മദ്യങ്ങൾക്ക് 3 വർഷത്തിനുശേഷവും നികുതി ഘടനയിൽ മാറ്റങ്ങൾ വരുത്തുകയുണ്ടായില്ല. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഇടപെടൽ കൃഷിക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമുള്ളതായിരുന്നു. യുഡിഎഫിന്റെ നയമാവട്ടെ മദ്യക്കമ്പനികൾക്കുവേണ്ടിയുള്ളതാണ്. മദ്യക്കമ്പനികൾക്കുവേണ്ടിയുള്ള ഈ നയം തിരുത്തണമെങ്കിൽ ഫിനാൻസ് ബില്ലിൽ നിന്ന് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടി ഒഴിവാക്കുകയാണ് വേണ്ടത്. ഇത് സംബന്ധിച്ച തങ്ങളുടെ നയം യു.ഡി.എഫ് ഘടക കക്ഷികൾ വ്യക്തമാക്കുകയാണ് വേണ്ടത്. അതിന് പകരം എൽഡിഎഫ് സർക്കാരിനെതിരെ കള്ളപ്രചരണം നടത്തുന്ന മുഖ്യമന്ത്രിയുടെ നടപടി ഇരട്ടുകൊണ്ട് ഓട്ടയടക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments