ബിഎൽഒമാർക്ക് അതികഠിന ജോലി ഭാരം;എസ്‌ഐആർ മൂലം ഒരാളുടേയും വോട്ട് അവകാശം ഇല്ലാതാകരുത്

തിരുവനന്തപുരം: എസ്‌ഐആർ മൂലം ഒരാളുടേയും വോട്ടവകാശം ഇല്ലാതാകരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽ ഡി എഫിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃതിപിടിച്ചുള്ള എസ്‌ഐആർ നടപടികൾ ബിഎൽഒമാർക്ക് അതികഠിന ജോലി ഭാരമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഐആർ നടപ്പിലാക്കുന്നതിനെതിരെ സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമ പോരാട്ടത്തിലാണ്. എന്നാൽ ഇലക്ഷൻ കമ്മീഷൻ ഒരു മാറ്റത്തിനും തയ്യാറാകുന്നില്ല. അതേസമയം ബി എൽ ഓയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്ന അരോപണം അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് വേണ്ടി പണി ചെയ്യുകയാണ് പ്രതിപക്ഷം; സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
കേരളത്തിലെ വിവിധ മേഖലകളിലെ സർവോന്മുഖമായ ഉന്നമനം ലക്ഷ്യമിടുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രിക. അതിദാരിദ്ര്യത്തിന് മുകളിലുള്ള കേവല ദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി അവരെ മൈക്രോപ്ലാനുകൾ വഴി ദാരിദ്ര്യവിമുക്തരാക്കൽ, കേരളത്തെ സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കുന്നതിനായി ജനകീയ ഭക്ഷണ ശാലകൾ തുടങ്ങി കേരളത്തിന്റെ നാനാഭാഗങ്ങളിലെ ജനവിഭാഗങ്ങളുടെ വികസനം ലക്ഷ്യമിടുന്നതാണ് പ്രകടനപത്രിക. എം വി ഗോവിന്ദനും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണനും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. എ കെ ജി സെന്ററിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം









0 comments