കൂടുതൽ കരുത്തോടെ മുന്നേറും; ജനകീയ പോരാട്ടങ്ങൾ ശക്തിപ്പെടുത്തും: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
കോഴിക്കോട്: സംഘടനാപരമായും പ്രത്യയശാസ്ത്രപരമായ ഉള്ളടക്കത്തോടെ പാർടിക്ക് കൂടുതൽ കരുത്ത് നേടുന്നതിനുള്ള തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ കൈക്കൊണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എല്ലാ വർഗീയതയ്ക്കുമെതിരായ പോരാട്ടം ശക്തമാക്കും. കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരെയും ബിജെപിയുമായി ഡീലാക്കി ജനവിരുദ്ധഭരണം നടത്തുന്ന യുഡിഎഫ് സർക്കാരിനെതിരെയും ജനകീയ പോരാട്ടങ്ങൾ സംഘടിപ്പിക്കും. കേരളത്തിലെ ഇടതുപക്ഷ മനസിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സാംസ്കാരിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എടുത്ത തീരുമാനങ്ങൾ നടപ്പാക്കിയോ എന്നതിൽ മൂന്ന് മാസം കൂടുമ്പോൾ എല്ലാതലങ്ങളിലും പരിശോധന നടത്തണം. ആറ് മാസത്തിന് ശേഷം എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള റിവ്യുവിന് സംസ്ഥാന കമ്മിറ്റി നേതൃത്വം നല്‍കും. പ്രതികൂലമായ സാഹചര്യത്തിൽ പാർടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിനുള്ള പ്രതിജ്ഞയാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ കൈക്കൊണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ജില്ലാ അടിസ്ഥാനത്തിലും വിപൂലീകൃത യോഗങ്ങള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും ഒക്ടോബർ 17, 18 തിയതികൾക്കുള്ളിലായി യോഗങ്ങൾ ചേരും. ജില്ലാ കമ്മിറ്റിയംഗങ്ങളും ഏരിയാ സെക്രട്ടറിമാരും ഒരു വനിത ഉൾപ്പെടെ ഏരിയയിൽനിന്ന് മറ്റ് മൂന്ന് പേരും പങ്കെടുക്കും. വര്‍ഗ - ബഹുജന സംഘടനാ ഭാരവാഹികളും പങ്കെടുക്കും. വിപൂലീകൃത ജില്ലാ കമ്മിറ്റികളുടെ സമാപനം വലിയരീതിയിൽ ജനകീയമായി സംഘടിപ്പിക്കും. അതിന് ശേഷം മേഖലാടിസ്ഥാനത്തില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുത്തുകൊണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർക്ക് റിപ്പോർട്ട് ചെയ്യും. ഒക്ടോബർ 25ഓടെ ഇതും പൂർത്തിയാക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments