ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; പ്രതികളെ പിടികൂടാനായില്ല

ആലുവ : എറണാകുളം ആലുവയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ആക്രമിച്ചവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. ജോഫിൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ജോഫിൻ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.
ആലുവ റെയിൽവെ സ്‌റ്റേഷന് സമീപത്ത് ഞായർ 3.30നാണ് സംഭവമുണ്ടായത്. പെരുമ്പാവൂർ കോടനാട് സ്വദേശി ജോഫിൻ ജിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട്ടേക്ക് പോകാനായാണ് ജോഫിൻ റെയിൽവേ സ്റ്റേഷനിലെത്തിയത്.
രണ്ടുപേരാണ് ജോഫിനെ ആക്രമിച്ചത്. തലയ്ക്കു കല്ലെറിഞ്ഞു വീഴ്ത്തിയാണ് ആക്രമിച്ചത്. ജോഫിൻ ഓടിയെങ്കിലും പിന്തുടർന്ന അക്രമികൾ ചവിട്ടി വീഴ്ത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന മാല കൈക്കലാക്കി. കയ്യിലുണ്ടായിരുന്ന പണവും അപഹരിച്ചു. മർദിച്ച ശേഷം ജോഫിനെ കയറുകൊണ്ട് കെട്ടി സമീപത്തെ കനാലിലേക്ക് ചവിട്ടി ഇട്ട് വലിച്ചിഴയ്ക്കുകയും നെഞ്ചിൽ കരിങ്കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
തുടർന്ന് സംഘം ഓടിരക്ഷപെട്ടു. ആക്രമണത്തിൽ ജോഫിന്റെ വാരിയെല്ലിന് പരിക്കേറ്റു. വലതുകൈ ഒടിഞ്ഞു. പൊലീസ് ജോഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോലഞ്ചേരി മെഡിക്കൽ മിഷനിലേക്ക് മാറ്റി.









0 comments