മുഴപ്പിലങ്ങാട്–ധർമടം ബീച്ച് ടൂറിസം പദ്ധതി; ഒന്നാം ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂർ: മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിനെയും ധർമടം ബീച്ചിനെയും അന്താരാഷ്ട നിലവാരത്തിലേക്കുയർത്തുന്ന ടൂറിസം വികസന പദ്ധതിയുടെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.
കിഫ്ബിയുടെയും കെഐഐഡിസിയുടെയും 233.71 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ്‌ലറ്റ് ബ്ലോക്കുകൾ, കിയോസ്‌കുകൾ, ഇരിപ്പിടങ്ങൾ, അലങ്കാര ലൈറ്റുകൾ, ഷെയ്ഡ് സ്ട്രക്‌ചർ, ശിൽപ്പങ്ങൾ, ഗസിബോ, ലാന്റ് സ്‌കേപിങ് എന്നിവയ്ക്കായി 79.5 കോടി രൂപ ചെലവഴിച്ചു. രണ്ടാം ഘട്ടത്തിൽ വാട്ടർ സ്‌പോർട്ട്സ്, കിയോസ്‌കുകൾ, സൈനജസ്, എക്‌സർസൈസിങ് ഏരിയ, കാർ പാർക്കിങ് എന്നിവ സജ്ജമാക്കും. 60 കോടി രൂപ ചെലവഴിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ 18 മാസംകൊണ്ടാണ് പൂർത്തിയാക്കുക.
മൂന്നാംഘട്ടത്തിലാണ് നിലവിൽ ധർമടം ബീച്ചിലെ വികസനപ്രവർത്തനങ്ങൾ. മ്യൂസിക്കൽ ഫൗണ്ടൻ, ജയന്റ് വീൽ, സൈക്ലിങ് ആൻഡ് ജോഗിങ് ട്രാക്ക്, ബോട്ട് റെസ്റ്റോറന്റ്‌സ് എന്നിവയാണ് ഒരുക്കുക. നാലാംഘട്ട പ്രവർത്തനം ധർമടം ദ്വീപിലാണ്. എലിവേറ്റഡ് നേച്ചർ വാക്കും അനുബന്ധ സൗകര്യങ്ങളും ഉദ്യാനവുംനിർമിക്കും. ധർമടം ബീച്ചിലെയും ദ്വീപിലേയും പ്രവൃത്തികൾക്ക് നൂറ് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. ബീച്ച് വികസനത്തോടൊപ്പം അനുബന്ധ റോഡുകളുടെയും മറ്റും വികസനവും സമാന്തരമായി നടപ്പാക്കാനും പദ്ധതിയുണ്ട്.










0 comments