മുതലപ്പൊഴി മണൽനീക്കം: മത്സ്യത്തൊഴിലാളികളുമായി മന്ത്രി ഇന്ന് ചർച്ച നടത്തും

muthalappozhi
വെബ് ഡെസ്ക്

Published on Apr 16, 2025, 11:04 AM | 1 min read

ചിറയിൻകീഴ് (തിരുവനന്തപുരം): മുതലപ്പൊഴി ഹാർബറിലെ മണൽനീക്കം സംബന്ധിച്ചുള്ള വിഷയത്തിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി മന്ത്രി സജി ചെറിയിൻ ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച. മണൽ നീക്കം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്‍റെ നേതൃത്വത്തിൽ മന്ത്രിമാരായ സജി ചെറിയാനും വി ശിവൻകുട്ടിക്കും നിവേദനം കൈമാറിയിരുന്നു.


മണൽ നീക്കം വേഗത്തിലാക്കുന്നതിനും വേണ്ടിയുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. മുതലപ്പൊഴി ചാനലിലെ മണൽനീക്കാൻ വലിയ ഡ്രഡ്ജർ ഉടനെത്തിക്കും. കണ്ണൂർ അഴീക്കലിൽനിന്ന് മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രഗിരിയെന്ന ഡ്രഡ്‌ജറാണ്‌ എത്തിക്കുക. ഇതിനായി ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മാരിടൈം ബോർഡ് പ്രതിനിധികളുമായി ചർച്ച നടത്തി.


സർവേ സർട്ടിഫിക്കറ്റ് പുതുക്കുന്നതുൾപ്പെടെയുള്ള സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് ഒരാഴ്ചയ്ക്കകം ഡ്രഡ്‌ജർ മുതലപ്പൊഴിയിലെത്തും. ഇതോടൊപ്പം കേരള മിനറൽസ് ആൻഡ് ഡവലപ്മെന്റ് കോർപറേഷൻ (കെഇഎംഡിഇഎൽ) അഴിമുഖത്തുനിന്ന്‌ മണൽ നീക്കം ചെയ്യുന്നതിനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർക്കാർ അംഗീകാരം ലഭ്യമായാലുടൻ 10 ദിവസത്തിനുള്ളിൽ മണൽ നീക്കലാരംഭിക്കും.


ചവറ ഐആർഇഎല്ലിൽനിന്ന് ഒരു ലോങ് ബൂം എസ്കവേറ്റർ കൂടി കഴിഞ്ഞ ദിവസം മുതലപ്പൊഴിയിലെത്തിച്ചിരുന്നു. ഒന്നുകൂടി അടുത്ത ദിവസം എത്തിക്കും. ചാനലിൽ അടിഞ്ഞുകൂടിയ മണൽ മുഴുവൻ കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ നീക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി 2.5 കോടി രൂപയാണ് അദാനി നൽകേണ്ടിയിരുന്നത്. എന്നാൽ കമ്പനി യഥാസമയം ഫണ്ട് നൽകിയില്ല.


സർക്കാരും ന്യൂനപക്ഷ കമീഷനും ഇടപെട്ടതിനെത്തുടർന്ന് മാർച്ച് മാസമാണ് അദാനിയിൽനിന്ന്‌ ഫണ്ട് ലഭിച്ചത്. മൂന്ന് മണ്ണുമാന്തികളും ചേറ്റുവ തുറമുഖത്തുനിന്ന്‌ എത്തിച്ച ഡ്രഡ്‌ജറും ഉപയോഗിച്ച് കഴിഞ്ഞ 29 മുതൽ ഡ്രഡ്‌ജിങ്‌ ആരംഭിച്ചെങ്കിലും തെക്ക് ഭാഗത്തുനിന്ന്‌ വലിയ രീതിയിൽ മണ്ണിടിഞ്ഞു. ഇതോടെ അഴിമുഖം പൂർണമായും അടയുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home