അടിയന്തരയോഗം വിളിച്ച് മുസ്ലിംലീഗ്; മുഖ്യമന്ത്രി പ്രതിസന്ധിയിൽ കടുത്ത അതൃപ്തി

പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളും
മലപ്പുറം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തീരുമാനം വെകുന്നതില്‍ മുസ്ലിംലീഗിന് കടുത്ത അതൃപ്തി. പ്രതിസന്ധി ചർച്ചചെയ്യാൻ ബുധനാഴ്ച പാണക്കാട് അടിയന്തരയോഗം വിളിച്ചു. രാവിലെ പത്തിനാണ് യോഗം. ലീഗിന്റെ അഭിപ്രായത്തിന് വിരുദ്ധമായി മുഖ്യമന്ത്രി തീരുമാനം വന്നാൽ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യം ചർച്ചചെയ്യും.
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ലീഗ് നിലപാട്. പരസ്യമായി ഇത് വെളിപ്പെടുത്തുകയും ചെയ്തു. പിന്നാലെ പാർടിയിലെ ആഭ്യന്തരകാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടതില്ലെന്ന് കെ സി വേണുഗോപാലിന്റെ അനുയായികൾ വിമർശിച്ചു. കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഭരിച്ചുകാണിക്കട്ടെയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഒരു ഓൺലൈൻ മാധ്യമത്തിലൂടെ മറുപടി നൽകിയിരുന്നു.
യുഡിഎഫ് വിജയത്തിനായി പ്രവർത്തിച്ചിട്ട്, തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് കൈയൊഴിയുന്നുവെന്ന് ലീഗിന് വിമർശനമുണ്ട്. ഉപമുഖ്യമന്ത്രി പദവി, അഞ്ചാം മന്ത്രിസ്ഥാനം, വിദ്യാഭ്യാസ വകുപ്പ് എന്നിവയിലൊന്നും ലീഗിന് ഉറപ്പു ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകരുതെന്ന് ചില സാമുദായിക സംഘടനകൾ കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാവ് വി മുരളീരധൻ കഴിഞ്ഞ ദിവസം ഇൗ ആവശ്യം പരസ്യമായി ഉയർത്തി. കോൺഗ്രസിലെ ഒരുവിഭാഗവും ഇതേ ആവശ്യമുന്നയിച്ചു. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകരുതെന്നാണ് ലീഗിന്റെ ആവശ്യം.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അപ്രതീക്ഷിത വിജയം നേടിയതാണ് ലീഗിനെ വെട്ടിലാക്കിയത്. ലീഗിന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് ഭരിക്കാമെന്ന സാഹചര്യം ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ലീഗ് വിലപേശൽ ശക്തിയായാണ് പ്രവർത്തിച്ചത്. അഞ്ചാം മന്ത്രിസ്ഥാനം അതിന്റെ ഭാഗമായിരുന്നു.










0 comments