വാക്കുതർക്കത്തിൽ ഭാര്യാസഹോദരനെ കൊലപ്പെടുത്തി; പ്രതി റിമാൻഡിൽ

സുകുമാരൻ
കൊച്ചി: ഭാര്യാസഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. കടവൂർ ചാത്തമറ്റം ഇരട്ടക്കാലി തൊഴുത്തിങ്കൽ വീട്ടിൽ സുകുമാരനെ (67) ആണ് റിമാൻഡ് ചെയ്തത്. ഇരട്ടക്കാലി സ്വദേശി രാജൻ അയ്യപ്പനാണ് മരിച്ചത്. രാജനുമായുള്ള വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഞായറാഴ്ച രാവിലെ സുഹൃത്തുക്കൾ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി വീട്ടിലെത്തിയപ്പോൾ രാജനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി രാജന്റെ വീട്ടിൽ മദ്യപിച്ചെത്തിയ സുകുമാരൻ, വീടിന്റെ ജനലിനു സമീപം നിന്ന രാജനെ കറിക്കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. മുറിവേറ്റ രാജൻ വീടിന്റെ കിടപ്പുമുറിയിൽ രക്തം വാർന്ന് മരിച്ചു. പിറ്റെ ദിവസം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി എത്തിയവർ പോത്താനിക്കാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി സുകുമാരനെ കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ ഡിവൈഎസ്പി പി എം ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കല്ലൂർക്കാട് ഇൻസ്പെക്ടർ പി എ ഫൈസൽ, പോത്താനിക്കാട് എസ്ഐമാരായ ജോഷി മാത്യു, പി പി. പൗലോസ്, എഎസ്ഐ ഷിബി കുര്യൻ എന്നിവരാണ് ഉണ്ടായിരുന്നത്.










0 comments