കാളത്തോട് നാച്ചു വധം: ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജീവപര്യന്തം

നാച്ചു
തൃശൂർ: സിഐടിയു തൊഴിലാളിയായ കാളത്തോട് നാച്ചുവിനെ (ഷമീർ- 39 വയസ് ) വധിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ എല്ലാ പ്രതികൾക്കും ഇരട്ട ജീവപരന്ത്യവും 13 ലക്ഷം പിഴയും. ഒന്നു മുതൽ മൂന്നുവരെയുള്ള പ്രതികൾക്ക് അഞ്ചുവർഷം അധിക ശിക്ഷയും വിധിച്ചു. തൃശൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആയ ടി കെ മിനിമോളാണ് ശിക്ഷ വിധിച്ചത്. കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെട്ടുക്ക പറമ്പിൽ ഷാജഹാൻ (50), വലിയകത്ത് ഷബീർ (30), പരിക്കുന്ന് വീട്ടിൽ അമൽ സാലിഹ് (31), വലിയ കത്ത് ഷിഹാസ് (40), കാട്ടുപറമ്പിൽ നവാസ് (47), പോക്കാക്കില്ലത്ത് വീട്ടിൽ അബൂബക്കർ മകൻ സൈനുദ്ദീൻ ( 51) എന്നിവരെയാണ് ശിക്ഷിച്ചത്.
2021 ഒക്ടോബർ 22-നാണ് സംഭവം. ഷാജഹാൻ, ഷബീർ, അമൽ സാലിഹ് എന്നിവർ ചേർന്ന് പകൽ 3:30ന് കാളത്തോട് മുസ്ലിം പള്ളിയുടെ മുൻവശത്തുള്ള പാർപ്പിടം റോഡിൽ വച്ചാണ് നാച്ചുവിനെ ആക്രമിച്ചത്. മാരകായുധങ്ങളായ കൊടുവാൾ വടിവാൾ ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആക്രമണം. കോവിഡ് കാലഘട്ടത്തിൽ നാച്ചു മീൻ വ്യാപാരം തുടങ്ങിയിരുന്നു. മീൻ വിതരണത്തിന് ബന്ധുവിന്റെ ട്രക്കിൽ കാളത്തോട് ഇന്ത്യൻ ബാങ്കിന്റെ മുൻവശം വന്നു സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.
മണ്ണുത്തി സിഐ ആയിരുന്ന ശശിധരൻപിള്ളയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് മൂന്നു മുതൽ ആറു വരെ പ്രതികളായ ഷിഹാസ്, നവാസ്, സൈനുദ്ദീൻ ( 51) എന്നിവർ നാലാംപ്രതി ഷിഹാസിന്റെ വീട്ടിൽ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭ്യമായി. ഇന്ത്യൻ ബാങ്ക്, സ്കൈലൈൻ അപ്പാർട്ട്മെൻറ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ കൊലപാതക ദൃശ്യങ്ങൾ പതിഞ്ഞു. ഇത് കോടതിയിൽ ഹാജരാക്കാനും ഗൂഢാലോചന അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചു.
കേസിന്റെ വിവിധ ഘട്ടങ്ങളിൽ സാക്ഷികൾ അടക്കമുള്ളവർക്ക് പലതവണ ഭീഷണി നേരിട്ടതിനെ തുടർന്ന് സ്പെഷ്യൽ വിറ്റ്നസ് പ്രൊട്ടക്ഷൻ കാറ്റഗറിയിലാണ് കേസ് ഉൾപ്പെടുത്തിയിരുന്നത്. ഈ കേസിന്റെ ആവശ്യത്തിനല്ലാതെ പ്രതികളെ തൃശൂർ ജില്ലയിലേക്ക് കടക്കുന്നത് ഹൈക്കോടതി ഉത്തരവുപ്രകാരം വിലക്കിയിരുന്നു. വിചാരണയുടെ പല ഘട്ടത്തിലും സംഘർഷഭരിതമായ സാഹചര്യം ഉണ്ടായതിനെ തുടർന്ന് പൊലീസ് കമ്മീഷണർ സ്പെഷ്യൽ പ്രൊട്ടക്ഷൻ ടീമിനെ ഏർപ്പെടുത്തിയാണ് വിചാരണ നടത്തിയിരുന്നത്.
68 സാക്ഷികളെ വിസ്തരിച്ച കേസിൽ 200ൽപരം രേഖകളും 22 ലധികം തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്നതിനായി കോടതിയിൽ പ്രതികൾ 2021 ഒക്ടോബർ 15 മുതൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഡീറ്റെയിൽസ് കോടതിയിൽ ഹാജരാക്കിയിരുന്നു. സൈബർ ഫോറൻസിക് റിപ്പോർട്ടുകളും ഡി എൻ എൽ റിപ്പോർട്ടുകളും റിപ്പോർട്ടുകളും മറ്റു ഫോറൻസ് തെളിവുകളും പ്രോസിക്യൂഷൻ ഉപയോഗിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ലിജി മധു എന്നിവർ ഹാജരായി.









0 comments