മൂന്നാറിലെ വനവൽക്കരണത്തിൽ 1.63 കോടി ക്രമക്കേട്; റേഞ്ച് ഓഫീസറുടെ പെൻഷൻ 25 ശതമാനം കുറച്ചു

തിരുവനന്തപുരം: മൂന്നാർ റേഞ്ചിൽ വനവൽക്കരണ പദ്ധതി നടത്തിപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റേഞ്ച് ഓഫീസറുടെ പെൻഷൻ കുറച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോഷി സെബാസ്റ്റ്യന്റെ പ്രതിമാസ പെൻഷന്റെ 25 ശതമാനം കുറച്ച് സർക്കാർ ഉത്തരവിറക്കി. 2012-13 കാലയളവിൽ ഇടമലക്കുടി, പുളക്കത്തറ, മീൻകുട്ടി ആദിവാസി വനസംരക്ഷണ സമിതി മേഖലകളിൽ നടപ്പാക്കിയ പദ്ധതികളിലാണ് വ്യാപക ക്രമക്കേടും അഴിമതിയും നടന്നതായി കണ്ടെത്തിയത്.
2.94 കോടിയുടെ ബില്ലുകൾ സമർപ്പിച്ചെങ്കിലും യഥാർഥത്തിൽ 59.44 ലക്ഷം രൂപയുടെ ജോലികൾ മാത്രമാണ് നടന്നത്. 35.03 ലക്ഷം മാത്രമാണ് ആദിവാസികൾക്ക് ലഭിച്ചത്. തെറ്റായ ബില്ലുകൾ വഴി സർക്കാരിന് 1,63,78,671 രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
പദ്ധതികൾ ശരിയായി പരിശോധിക്കാതിരിക്കുക, വ്യാജ പരിശോധനാ റിപ്പോർട്ടുകൾ നൽകുക, വ്യാജ ബില്ലുകൾ സർട്ടിഫൈ ചെയ്യുക, വനസംരക്ഷണ സമിതി ഭാരവാഹികളുടെ വ്യാജ ഒപ്പുകൾ ഉപയോഗിക്കുക, ആദിവാസികൾക്ക് കുറഞ്ഞ കൂലി നൽകുക തുടങ്ങിയ ആരോപണങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞു. ഇതേ കേസിൽ ഉദ്യോഗസ്ഥന്റെ ആനുപാതിക ബാധ്യതയായി കണക്കാക്കിയ 35,29,652 രൂപ ഈടാക്കുന്നതിനുള്ള നടപടികൾ നേരത്തേ സ്വീകരിച്ചിരുന്നു.
വിരമിച്ചതിനാൽ സീനിയോറിറ്റി കുറയ്ക്കുന്ന ശിക്ഷ നടപ്പാക്കാനാകില്ലെന്ന് കേരള പബ്ലിക് സർവീസ് കമീഷന്റെ അഭിപ്രായപ്പെട്ടു. തുടർന്നാണ് കേരള സർവീസ് റൂൾസ് പ്രകാരം ജോഷി സെബാസ്റ്റ്യന്റെ പ്രതിമാസ പെൻഷന്റെ 25 ശതമാനം സ്ഥിരമായി കുറയ്ക്കാൻ സർക്കാർ ഉത്തരവിറക്കിയത്.










0 comments