'അന്ന് മാപ്പ് പറയിപ്പിച്ചുവിട്ടു, അല്ലെങ്കിൽ അവൾ ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു'; അധ്യാപികയുടെ ഭർത്താവ്

പ്രതി അമിത് , കൊല്ലപ്പെട്ട സന്ധ്യ
ഫരീദാബാദ്: യുവാവ് അധ്യാപികയെ പട്ടാപ്പകൽ സ്കൂളിലിട്ട് കുത്തിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി ഭർത്താവ്. 21കാരനായ അമിത് പലപ്പോഴും ഭാര്യയെ ശല്യപ്പെടുത്തിയിരുന്നെന്നും ഭാര്യ സന്ധ്യ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നതായും സന്ധ്യയുടെ ഭർത്താവായ വിക്കി ഗുർജർ മാധ്യമങ്ങളോട് പറഞ്ഞു.
അന്ന് പോലീസ് കർശനമായി പ്രവർത്തിച്ചിരുന്നെങ്കിൽ സന്ധ്യ ഇന്ന് ജീവിച്ചിരിപ്പുണ്ടാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അമിത്തിനെതിരെ നൽകിയ പരാതിയിൽ പൊലീസ് കർശനമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ തന്റെ ഭാര്യ ഇന്നും ജീവനോടെ ഇരിക്കുമായിരുന്നു. പ്രതിയെ കേവലം മാപ്പ് പറയിപ്പിച്ച് വിട്ടയച്ചതാണ് ഈ വലിയ ദുരന്തത്തിന് കാരണമായതെന്നും, അന്ന് നിയമം കർശനമായി നടപ്പാക്കിയിരുന്നെങ്കിൽ സന്ധ്യയെ നഷ്ടപ്പെടില്ലായിരുന്നു എന്നുമാണ് ഭർത്താവ് പറഞ്ഞത്.
ഹരിയാനയിലെ ഫരീദാബാദിലാണ് കഴിഞ്ഞ ദിവസം സിക്രോണയിലെ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് അധ്യാപികയും ഫിറോസ്പൂർ കലാൻ സ്വദേശിയുമായ സന്ധ്യ കർഹാനയെ അമിത് എന്ന യുവാവ് കൊലപ്പെടുത്തിയത്. ഭർത്താവും രണ്ട് മക്കളുമുള്ള അധ്യാപികയെ, പ്രതിയും 21കാരനുമായ അമിത് കുറച്ചുനാളുകളായി പിന്തുടർന്ന് ശല്യം ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് പ്രതിയുടെ ജന്മനാടായ കോട്ട് ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ സന്ധ്യ ജോലി ചെയ്തിരുന്നപ്പോഴാണ് അമിത് ഇവരെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ നിരന്തരം ശല്യം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പ്രതി മുഖത്ത് വെള്ളത്തുണിയും ധരിച്ച് സ്കൂളിൽ പ്രവേശിക്കുകയും, ഭർത്താവ് കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞ് അധ്യാപികയെ പുറത്തേക്ക് വിളിക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെ, അധ്യാപികയെ ക്ലാസ്മുറിക്ക് പുറത്തേക്ക് വലിച്ചിഴച്ച അമിത്, 40 സെക്കന്റിനുള്ളിൽ കഴുത്തിലും നെഞ്ചിലും വയറ്റിലും 25ലധികം തവണ കുത്തി. ഈ സമയം 300ലധികം വിദ്യാർഥികൾ സ്കൂളിലുണ്ടായിരുന്നു. പലരും ക്ലാസ് മുറിയിലെ ജനലുകളിലൂടെയാണ് കാഴ്ച കണ്ടത്.
ആക്രമണത്തിന് തൊട്ടുമുമ്പ് പ്രതി ശരീരം സ്ട്രെച്ച് ചെയ്യുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് പൊലീസ് വക്താവ് യഷ്പാൽ യാദവ് അറിയിച്ചു. കൊലപാതകത്തിന്ശേഷം രക്ഷപ്പെട്ട പ്രതി അമിത്തിനെ രണ്ട് മണിക്കൂറിനുള്ളിൽ ചോരപുരണ്ട വസ്ത്രങ്ങളോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം അധ്യാപികയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.










0 comments