print edition പെൻസിൽ വരയെ വിള്ളലാക്കി നുണപ്രചാരണം

ടൗൺഷിപ്പിലെ വീടിന്റെ സീലിങ്ങിൽ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു

സ്വന്തം ലേഖകൻ
Published on Apr 18, 2026, 12:30 AM | 1 min read
കൽപ്പറ്റ:
മുണ്ടക്കൈ ടൗൺഷിപ്പിലെ വീടിന്റെ സീലിങ്ങിലെ പെൻസിൽ വരയെ വിള്ളലാക്കി മാധ്യമങ്ങൾ. ദുരന്തബാധിതരുടെ പുനരധിവാസത്തിന് തുരങ്കം വയ്‌ക്കുന്ന ചാനലിന്റെ വാർത്ത വസ്‌തുത പരിശോധിക്കാതെ മറ്റു മാധ്യമങ്ങളും ഏറ്റെടുത്ത് വീടുകൾക്ക് വിള്ളലെന്ന് കള്ളക്കഥ മെനയുകയാണ്. അതിജീവിതരിൽ ആശങ്കയുണ്ടാക്കുകയും പുനരധിവാസം വൈകിപ്പിക്കുകയുമാണ് ലക്ഷ്യം.
രണ്ട് വാട്ടർ പ്രൂഫിങ്ങും അതിന് മുകളിൽ കോൺക്രീറ്റിങ്ങും ബാക്കിയുള്ള വീടിനാണ് വിള്ളലെന്നും ചോർച്ചയെന്നും പ്രചരിപ്പിക്കുന്നത്.
നിർമാണം നടത്തുന്ന ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പരിശോധനയിൽ പെൻസിൽകൊണ്ട് വരഞ്ഞിട്ടതിന്റെ വീഡിയോയും ചിത്രങ്ങളും എടുത്താണ് വിള്ളലെന്ന പ്രചാരണം. ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തി (പോണ്ടിങ് ടെസ്‌റ്റ്) രണ്ടുതവണ സ്വിമ്മിങ് പൂൾ വാട്ടർ പ്രൂഫിങ് നടത്തും. ഇതിന് മുകളിൽ രണ്ട് ഇഞ്ച് കനത്തിൽ സ്‌ക്രീഡ് കോൺക്രീറ്റ് ചെയ്യും. മുഴുവൻ വീടുകളിലും ഇതാണ് രീതി. ആദ്യഘട്ടമായി നൽകുന്ന വീടുകളിൽ വെള്ളം കെട്ടിനിർത്തിയുള്ള പരിശോധന നടത്തിയപ്പോൾ ഒന്നിൽ നേരിയ നനവ് കണ്ടതോടെ ടെറസിന് മുകളിൽ ഇൗ ഭാഗത്ത് വീണ്ടും പോണ്ടിങ് പരിശോധന നടത്തി വാട്ടർ പ്രൂഫിങ്ങിന് മുന്പുള്ള പ്രവൃത്തി നടത്തി. സ്‌ക്രീഡിങ് കോൺക്രീറ്റുകൂടി കഴിയുന്നതോടെ പ്രശ്‌നം പൂർണമായും പരിഹരിക്കപ്പെടും.
ഇതൊന്നും കണക്കിലെടുക്കാതെ, സർക്കാരിനെതിരെ തിരിയാനുള്ള വ്യഗ്രതയിൽ പരിശോധന നടത്താതെയാണ് പെൻസിൽവര വിള്ളലാക്കിയത്. വീട്ടിനുള്ളിൽ കയറിനോക്കാതെ ജനലിലൂടെ ദൃശ്യങ്ങൾ എടുത്താണ് വിള്ളലെന്ന നുണവാർത്ത. ദുരന്തബാധിതരെ പ്രലോഭിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സർക്കാരിനെതിരെ പറയാൻ നിർബന്ധിക്കുകയായിരുന്നു. 350 വീടുകളുടെ നിർമാണമാണ് ടൗൺഷിപ്പിൽ ഒരേസമയം നടത്തുന്നത്.










0 comments