വീട്ടമ്മയുടെ ആത്മഹത്യ
ഡിസിസി ജനറൽ സെക്രട്ടറിയുടെ ഗുണ്ടായിസം: ജോസ് ഫ്രാങ്ക്‌ളിനെതിരെ കൂടുതൽ പരാതികൾ; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ മരണത്തിന് കാരണക്കാരനായ ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിന്റെ ഗുണ്ടായിസത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ബ്ലേഡ് പലിശയ്ക്ക് പണം നൽകി ആളുകളെ വിരട്ടുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. പലിശയ്ക്ക് പണം വാങ്ങിയവരുടെ വീട്ടിൽ ഗുണ്ടകളുമായെത്തിയതായാണ് ഭീഷണി. നിർവാഹമില്ലാതെ പലരും വീടും സ്ഥലവും ജോസ് ഫ്രാങ്ക്ളിന് എഴുതി നൽകിയതായും റിപ്പോർട്ടുണ്ട്.
പണം നൽകി പലരെയും ഫ്രാങ്ക്ളിൻ കുടുക്കുകയായിരുന്നു. പണം വാങ്ങിയവരുടെ വീടിന്രെയും വസ്തുവിന്റെയും പ്രമാണം ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തുന്നു. രാഷ്ട്രീയ സമ്മർദം ചെലുത്തിയുള്ള ജോസ് ഫ്രാങ്ക്ളിന്റെ ഗുണ്ടായിസം പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ത്രീകളെയടക്കം ഭീഷണിപ്പെടുത്തുന്നതും വീടും സ്ഥലവും എഴുതി നൽകാൻ ഫ്രാങ്ക്ളിൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.
ജോസ് ഫ്രാങ്ക്‌ളിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുകയാണ്. 2020 -ൽ നെയ്യാറ്റിൻകര സ്വദേശിയായ മറ്റൊരു യുവതിയുടെ മരണത്തിലും ജോസിന് പങ്കുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. കൂടാതെ ഡിസിസി അന്വേഷണ കമീഷനെയും നിയമിച്ചിട്ടുണ്ടായിരുന്നു. കമീഷൻ ജോസിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ നടത്തി.
കോൺഗ്രസിൽനിന്ന് പുറത്താക്കണമെന്ന റിപ്പോർട്ടും കൈമാറി. തലസ്ഥാനത്തെ ഒരു ഉന്നത കോൺഗ്രസ് നേതാവ് അന്നത്തെ കെപിസിസി അധ്യക്ഷനെ സ്വധീനിച്ചാണ് റിപ്പോർട്ട് പൂഴ്‌ത്തിയത്. ജോസിന് അവയവ മാഫിയയുമായി ബന്ധമുണ്ടെന്ന പരാതികളാണ് അന്ന് ഉയർന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളതുകൊണ്ടാണ് ജോസിന് സംരക്ഷണവും പദവികളും ലഭിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
അതുകൊണ്ടുതന്നെ ഇയാളെ എതിർത്തുപറയാനോ പുറത്താക്കണമെന്ന് ആവശ്യപ്പെടാനോ മറ്റ് നേതാക്കൾ തയ്യാറാകുന്നുമില്ല എന്നാണ് പ്രവർത്തകരുടെ ആരോപണം.










0 comments